തൃശൂര്‍/പാവറട്ടി: അക്രമരാഷ്ട്രീയത്തിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയെ ഗവര്‍ണര്‍ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായി വിജയന് അക്രമികളെ അനുകൂലിക്കുകവഴി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്. സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
എകെജി സെന്റര്‍ സെക്രട്ടറിയേറ്റായി മാറിയതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. കണ്ണൂരിലെ കൊലപാതകങ്ങള്‍ പ്രതികാരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. നിയമവ്യവസ്ഥ അട്ടിമറിച്ചുള്ള തേര്‍വാഴ്ച്ചയാണ് കേരളത്തില്‍ നടക്കുന്നത്. പോലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടി ഓഫീസുകളില്‍ നിന്നാണ്. സമാധാന ചര്‍ച്ച ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയെ സമീപിക്കട്ടെ എന്ന കോടിയേരിയുടെ പ്രസ്താവനക്ക് സമാധാനത്തിന് അപേക്ഷ നല്‍കണം എന്നാണര്‍ഥം. റേഷന്‍കാര്‍ഡ് വിതരണം പോലും നടത്താനാവാത്തവരാണ് ഇപ്പോള്‍ ഭക്ഷ്യ ധാന്യവിതരണത്തിന്റെ അപാകതകള്‍ പറഞ്ഞ് കേന്ദ്രത്തെ പഴി ചാരുന്നതെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രായോജകരാകുന്ന കൊലപാതകങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി തൃശൂര്‍ മണ്ഡലം കമ്മറ്റി കോര്പ്പറേഷന് പരിസരത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 മണ്ഡലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ഉപവസിച്ചു. എന്‍. ശിവരാജന് (കൊടുങ്ങല്ലൂര്‍), എം.എസ്. സമ്പൂര്‍ണ(ഒല്ലൂര്‍), പി.എം. വേലായുധന് (ചാലക്കുടി), എ. ഉണ്ണികൃഷ്ണന് (ഇരിങ്ങാലക്കുട), പി.എം. ഗോപിനാഥ്(നാട്ടിക), ടി.ചന്ദ്രശേഖരന്(പുതുക്കാട്), ബി. ഗോപാലകൃഷ്ണന്(വടക്കാഞ്ചേരി), ഷാജുമോന്‍ വട്ടേക്കാട്(കയ്പമംഗലം), പി. വേണുഗോപാല്‍(ഗുരുവായൂര്‍), അഡ്വ. കെ.കെ.അനീഷ്കുമാര്‍(കുന്നംകുളം), എന്‍.പി. ശങ്കരന്‍കുട്ടി(ചേലക്കര) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: