കൊച്ചി: ചികിത്സക്ക് പണമില്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവരെ സര്‍ക്കാര്‍ മരണത്തിനു വിട്ടു കൊടുക്കരുതെന്നും പൗരന്മാരുടെ ആരോഗ്യം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും ഹൈക്കോടതി. പോംപേ എന്ന അപൂര്‍വ രോഗബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം തേടി പിതാവ് പാലക്കാട് മേഴത്തൂര്‍ എം. മനോജ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യങ്ങളുണ്ടെങ്കില്‍ കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കണം. അല്ലെങ്കില്‍ മറ്റ് ആശുപത്രികളില്‍ സൗജന്യ ചികിത്സയൊരുക്കണം.
ലൈസോസോം എന്ന ദഹനരസം ഉല്പാദിപ്പിക്കാതാകുന്ന ജനിതക വൈകല്യമാണ് പോംപേ . രോഗികള്‍ക്ക് എന്‍സൈം കുത്തി വെക്കുകയാണ് ചെയ്യുന്നത്. ഇതിന് പ്രതിവര്‍ഷം 45 ലക്ഷത്തിലേറെ രൂപ ഒരു രോഗിക്ക് ചെലവു വരും. ഹര്‍ജിക്കാരന്റെ മകന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് വിദേശ മരുന്നു കമ്പനിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ നിരക്കില്‍ മരുന്നു നല്‍കുന്നത്. വിദേശ കമ്പനി സൗജന്യം അവസാനിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കാരിന്റെ സഹായം തേടുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. മരുന്നിനുള്ള പണമൊഴികെയുള്ള ചികിത്സാച്ചെലവു വഹിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മരുന്നിന് ഭീമമായ തുക വേണ്ടി വരുമെന്നതിനാലാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തില്‍ പ്രതിവര്‍ഷം ജനിക്കുന്ന 5.5 ലക്ഷം കുട്ടികളില്‍ അഞ്ചു പേര് പോംപേ ബാധിതരാണെന്നും ഇവര്‍ക്കുള്ള ചികിത്സാച്ചെലവ് താങ്ങാന്‍ കഴിയുന്നതല്ലെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. പൗരജീവന് സംരക്ഷിക്കുക സര്‍ക്കാരിന്റെ ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. അതിനു കഴിയുന്നില്ലെങ്കില്‍ ക്ഷേമ രാഷ്ട്രമെന്ന ആശയം തന്നെ അര്‍ത്ഥമില്ലാത്തതാകും. നിര്‍ദ്ധന രോഗികളുടെ ചികിത്സാച്ചെലവു വഹിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: