കൊച്ചി: പെയര്‍ ട്രോളിംഗ് ബോട്ടുകളുടെ മത്സ്യ ബന്ധനം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തിയ കടല്‍ ഹര്ത്താതലില് പ്രതിഷേധം ഇരമ്പി. പണിമുടക്കി കൊച്ചി അഴിമുഖത്ത് എത്തിയ ഇന്‍ബോഡ് വള്ളങ്ങളും, പേഴ്സീന്‍ ബോട്ടുകളും, ചെറുവഞ്ചികളും പ്രകടനമായി കാളമുക്ക് ഹാര്‍ബറില്‍ സംഗമിച്ചു നടത്തിയ സമ്മേളനം പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്തു.
പൊതുസമൂഹത്തിന്റെ ഭക്ഷ്യ കലവറയിലെ അവിഭാജ്യഘടകമായ മത്സ്യ ഇനങ്ങളുടെ ഉന്മൂല നാശത്തിന് ഇടവരുന്ന കടല്‍ കഴുകന്മാരായ പെയര്‍ ബോട്ടുകളെ നിയമം മൂലം നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പിനായി വരും ദിവസങ്ങളിലെ പോരാട്ടങ്ങളില്‍ പൊതു സമൂഹവും അണിനിരക്കണമെന്ന് സി.ആര്.നീലകണ്ഠന് ആഹ്വാനംചെയ്തു.
പ്രതീകാത്മകമായി മത്സ്യത്തൊഴിലാളികള്‍ സമ്മേളനനഗറില്‍ പെയര്‍ ബോട്ടും വലയും കത്തിച്ചു. സമ്മേളനത്തില്‍ സമരസമിതി ചെയര്മാന് പി.വി. ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജാക്സണ് പൊള്ളയില് കടലവകാശ പ്രഖ്യാപനം നടത്തി. സെക്രട്ടറി പി.വി. ദയാനന്ദന്, വി.ഡി. മജീന്ദ്രന്, ലാല്‍ കോയിപ്പറമ്പില്‍, പി.ജി. സൗമിത്രന്‍, വി. ശശികുമാര്‍, പി.വി. ജയന് എന്നിവര്‍ പ്രസംഗിച്ചു. പി.കെ. മുരളി, പി.ബി. ഉണ്ണികൃഷ്ണന്, പി.വി. വില്‍സണ്‍, സ്റ്റീഫന്‍ നെറ്റോ, ബെര്‍ളി വാച്ചാക്കല്‍, ഗോപി കിഴക്കേടത്ത്, എം.പി. അബ്ദുള്‍ റാസിക്, ആശ്രയം രാജു, ആന്റണി ആറാട്ടുവഴി, വി.എസ്. പൊടിയന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: