തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പേരില്‍ സര്‍ക്കാര്‍ സിബിഐ പോര്. ജേക്കബ് തോമസ്, അവധിയെടുത്ത് സ്വകാര്യ കോളേജില്‍ ശമ്പളം വാങ്ങി അധ്യാപകനായി ജോലിചെയ്തു എന്ന കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന സിബിഐ നിലപാടിനെതിരെയാണ് സര്‍ക്കാര്‍ രംഗത്തു വന്നത്. മാറാട് കൂട്ടക്കൊലക്കേസ് പോലും അന്വേഷിക്കാന്‍ തയ്യാറാകാതിരുന്ന സിബിഐ സര്‍വ്വീസ് കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
കോളേജധ്യാപകനായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജി പരിഗണിക്കവെ ജേക്കബ്തോമസിനെ പിന്തുണക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സിബിഐയും ജേക്കബ്തോമസും നേര്‍ക്കു നേര് ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജേക്കബ് തോമസിന്റെ പക്ഷം ചേര്‍ന്നു. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് ഉപയോഗിച്ച ഇനത്തില്‍ ഒന്‍പതു ലക്ഷം രൂപ വാടക നല്‍കാത്ത സംഭവത്തില്‍ സിബിഐക്കെതിരെ വിജിലന്‍സ് കേസെടുത്തതാണ് പോര് രൂക്ഷമാക്കിയത്. റസ്റ്റ് ഹൗസിലെ മുറികള്‍ സിബിഐ ഉദ്യോഗസ്ഥര്‍ എട്ടു വര്‍ഷം കയ്യില്‍ വെക്കുകയും വാടക നല്‍കാതിരിക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച് സിബിഐക്ക് വിജിലന്‍സ് കത്ത് നല്കിയ ശേഷമാണ് കേസ് നടപടികള്‍ തുടങ്ങിയത്.
ഇതിന്റെ പക തീര്‍ക്കുകയാണ് സിബിഐ ചെയ്തതെന്നാണ്ആരോപണം.
ജേക്കബ്തോമസിനെതിരായ കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് അവര്‍ കോടതിയെ അറിയിച്ചത് ജേക്കബ് തോമസിനെ കുരുക്കാനാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സിബിഐ നടപടിക്കെതിരെ ജേക്കബ് തോമസ് രംഗത്തുവന്നത് ഡയറക്ടര്‍ക്ക് കത്തെഴുതിയാണ്. തനിക്കെതിരെ സിബിഐ നല്കിയ സത്യവാങ്മൂലം നടപടിക്രമങ്ങളുടെ ലംഘനമാണെന്നാണ് ആരോപണം. ഡിജിപിയായ ഉദ്യോഗസ്ഥനെതിരായ നിലപാട് കോടതിയില്‍ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം സിബിഐ ഡയറക്ടര്‍ക്കയച്ച കത്തില്‍ പറയുന്നു. എന്നാല്‍ സിബിഐ ഡയറക്ടര്‍ക്ക് ഇത്തരത്തിലൊരു കത്തയക്കാന്‍ ജേക്കബ് തോമസിന് നിയമപരമായ അവകാശമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സര്‍ക്കാര്‍ സിബിഐക്കെതിരെ ശക്തമായി രംഗത്തു വന്നതോടെ ജേക്കബ്ബ് തോമസ്- സിബിഐ പോര് സര്‍ക്കാര്‍ -സിബിഐ പോരായി മാറി. ഇനി നവംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പോര് രൂക്ഷമാകുകയും ചെയ്യും.
ജേക്കബ് തോമസ്: സര്‍ക്കാര്‍ സിബിഐക്കെതിരെ
കൊച്ചി: ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിംഗിള്‍ബെഞ്ച് മുമ്പാകെ സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ തനിക്കെതിരെ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചതില്‍ വിശദീകരണം തേടി ജേക്കബ് തോമസ് സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയച്ചതും മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതും ശരിയായില്ലെന്ന് സി.ബി.ഐയുടെ അഭിഭാഷകനും ബോധിപ്പിച്ചു.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ, കൊല്ലത്തെ ടി.കെ.എം മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1.60 ലക്ഷം രൂപ പ്രതിമാസം കൈപ്പറ്റി ജോലി നോക്കിയ ജേക്കബ് തോമസിന്റെ നടപടി സര്‍വീസ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യന് നരവൂര്‍ നല്കിയ ഹര്‍ജിയിലാണിത്. സി.ബി.ഐ ഡയറക്ടര്‍ക്കു കത്തെഴുതിയ ജേക്കബ് തോമസിന്റെ നടപടി കീഴ്വഴക്കമില്ലാത്തതാണെന്നും കേന്ദ്ര സര്‍വീസിലെ ഉദ്യോഗസ്ഥനെതിരെ സര്‍വീസ് ചട്ട ലംഘനമാരോപിച്ചുള്ള പരാതി സി.ബി.ഐ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും സി.ബി.ഐ അഭിഭാഷകന് വാദിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയെന്ന കേസില്‍ ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് വച്ചത് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. 1968 ലെ ആള് ഇന്ത്യ സര്‍വീസ് (ഡിസിപ്ളിന് ആന്‍ഡ് അപ്പീല്‍) ചട്ടത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നതിന് നിരോധനമില്ല. സര്‍ക്കാരിന്റെ അനുമതി വേണമെന്നേ പറയുന്നുള്ളൂ. ഇത്തരത്തില്‍ ജോലി നോക്കുന്നതിന് അനുമതി നല്‍കാനും ഉദ്യോഗസ്ഥന്റെ നടപടി ശരിവച്ചു കൊടുക്കാനും സര്‍ക്കാരിന് അധികാരമുണ്ട്-സര്‍ക്കാര്‍ വ്യക്തമാക്കി.ഹര്‍ജിയില്‍ സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് ഹാജരാകേണ്ടതുണ്ടെന്നും ഇതിനായി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് അപേക്ഷിച്ചു. ഇതനുവദിച്ച ഹൈക്കോടതി ഹര്‍ജി നവംബര്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി.
ഉന്നതരെ ലക്ഷ്യമിട്ട് ജേക്കബ് തോമസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് 20 ഇന ആവശ്യങ്ങളുമായി രംഗത്ത്. ലക്ഷ്യം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കുക. അധികം പ്രശ്നങ്ങളുണ്ടാകാതെ ജേക്കബ് തോമസിനെ അനുനയിപ്പിച്ച് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിജിലന്‍സ് വകുപ്പുമായി ബന്ധപ്പെട്ട ജേക്കബ് തോമസിന്റെ പരാതികള്‍ പരിഹരിക്കാന്‍ അഡീഷണല്‍ ചീഫ്സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ നേതൃത്വത്തില്‍ നടപടികളാരംഭിച്ചു.
വിജിലന്‍സിന്റെ ചില ആവശ്യങ്ങള്‍: അംഗബലം വര്‍ധിപ്പിക്കുക, സര്ക്കാരുദ്യോഗസ്ഥര്ക്കെതിരായ പ്രോസിക്യൂഷന് അനുമതി വേഗത്തിലാക്കുക, സിബിഐ മാതൃകയില്‍ ഇന്‍സെന്റീവ് ഏര്‍പ്പെടുത്തുക. ആവശ്യങ്ങളില്‍ തീര്പ്പുണ്ടാക്കാമെന്നാണ് ഉറപ്പ്. ഇതിന്റെ ഭാഗമായി നളിനി നെറ്റോ, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കെ.ഡി. ബാബു തുടങ്ങിയവര്‍ യോഗം ചേര്‍ന്നു.
വിജിലന്‍സിലെ ആള്‍ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ തീരുമാനമായി. ആവശ്യത്തിന് ഡിവൈഎസ്പിമാരെയും സിഐമാരെയും മറ്റുദ്യോഗസ്ഥരെയും നിയമിക്കും. വിജിലന്‍സ് അന്വേഷണം നേരിടുന്ന സര്‍ക്കാരുദ്യോഗസ്ഥരുടെ പ്രോസിക്യൂഷന് അനുമതി വേഗത്തിലാക്കും.
നേരത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവ് നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാരാണ് ആ സമ്പ്രദായം നിര്‍ത്തലാക്കിയത്. ഇത് പുനഃസ്ഥാപിക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: