തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുളള ഭാഗപത്രത്തിന്റെ കൂട്ടിയ നികുതി പിന്‍വലിക്കും. പഴയ നികുതി നിരക്കു തുടരണോയെന്നു സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു. കഴിഞ്ഞ ബജറ്റ് അവതരണത്തിലായിരുന്നു ഭാഗപത്ര കൈമാറ്റത്തിനായുള്ള നികുതിയില്‍ മൂന്നു ശതമാനം വര്‍ധന ധനവകുപ്പു വരുത്തിയത്.
ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ കൂട്ടിയ റജിസ്ട്രേഷന് നിരക്കില്‍ ചെറിയ തോതില്‍ ഇളവു പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ സമയത്തുള്ളതുപോലെയോ മറ്റോ എന്തെങ്കിലും പുനഃക്രമീകരണം നടത്തണോയെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ സബജക്ട് കമ്മിറ്റി കൂടിയ ശേഷം തീരുമാനിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റജിസ്ട്രേഷനുള്ള ഫീസ് നിരക്കിന്റെ പരിധി എടുത്തുകളഞ്ഞിരുന്നു. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പഴയനിരക്ക് പുനഃസ്ഥാപിച്ചു. ഇതേ ആവശ്യമാണ് യുഡിഎഫും ഉന്നയിക്കുന്നത്. ഒരുതരത്തിലുമുള്ള പണമിടപാടുമില്ലാതെ കുടുംബാംഗങ്ങള്‍ തമ്മില്‍നടത്തുന്ന ഭൂമികൈമാറ്റങ്ങളുടെ മുദ്രപ്പത്ര നിരക്കിലും രജിസ്ട്രേഷന് ഫീസിലും ഏര്‍പ്പെടുത്തിയ വര്‍ധന വലിയ വിമര്‍ശനമുണ്ടാക്കിയ സാഹചര്യത്തിലാണ് ഇളവിന് സര്‍ക്കാര്‍ ആലോചിക്കുന്നത് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ സ്ഥലകൈമാറ്റം അടക്കമുള്ള കാര്യങ്ങള്‍ ഏറെക്കുറെ നിലച്ച നിലയിലുമായിരുന്നു.
ഈ സാഹചര്യത്തിലാണ് ധനകാര്യ ബില്ല് അവതരണത്തിനിടെ ചോദ്യമുയര്‍ന്നത്. തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ധനമന്ത്രി അറിയിക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തുള്ള അതേ നിരക്ക് തന്നെ പുന:സ്ഥാപിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യമെങ്കിലും ഇതിനോട് ധനമന്ത്രിക്ക് യോജിപ്പില്ല. അതുകൊണ്ട് തന്നെ മൂന്ന് ശതമാനം വര്‍ധനവ് എന്നത് ഒരു ശതമാനത്തിലേക്ക് കുറയ്ക്കുക എന്ന നിര്‍ദേശം ധനമന്ത്രി സബ്ജക്ട് കമ്മിറ്റിക്ക് മുന്നില്‍ വെക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: