ശവദാഹമാകാം: മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത
തിരുവല്ല: ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള ശവദാഹകര്‍മ്മം സഭ അംഗീകരിച്ചതാണ്. സെമിത്തേരി ഇല്ലാത്ത സ്ഥലങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് മാര്‍ത്തോമ്മാ സഭ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. സാധാരണ വിശ്വാസികള്‍ മരണപ്പെട്ടാല്‍ സംസ്കാര ശുശ്രൂഷകള്‍ പള്ളിയില്‍ നടത്തിയ ശേഷം ഖബറടക്കാന്‍ സെമിത്തേരിയിലേക്ക് വിട്ട് കൊടുക്കുകയാണ് പതിവ്. സെമിത്തേരി ഇല്ലാത്തപക്ഷം മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. അടിസ്ഥാനപരമായി കത്തോലിക്കാസഭക്ക് മാര്‍ത്തോമ സഭയുമായി ബന്ധമില്ലാത്തതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലന്നും അദ്ദേഹം പറഞ്ഞു.
തോമസ് കെ.ഉമ്മന്‍
(ബിഷപ്പ് സിഎസ്ഐ സഭ)
കോട്ടയം: മൃതദേഹം ദഹിപ്പിക്കുന്ന രീതി നേരത്തെ മുതല്‍ സിഎസ്ഐ സഭ പിന്തുടര്ന്നിരുന്നു. ഇംഗ്ലണ്ടില്‍ മരിച്ച രണ്ടുപേരുടെ ചിതാഭസ്മം തിരുവനന്തപുരത്തെ പള്ളി അങ്കണത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് സഭയക്ക് വിശ്വാസമില്ല. മരണം സംഭവിച്ചാല്‍ ലോകജീവിതം അവസാനിച്ചുവെന്നാണ് സഭാവിശ്വാസം. ഒരാള്‍ക്ക് ഒരു ശുശ്രൂഷ എന്നതാണ് സഭാതത്വം. ശുശ്രൂഷ നല്‍കുന്നത് മരിച്ചവര്‍ക്കല്ല, വീട്ടുകാരുടെ നല്ല ജീവിതത്തിനാണ്. മറ്റ് സഭകള്‍ മരിച്ചവരുടെ ആത്മാവിനാണ് ശുശ്രൂഷ നല്‍കുന്നത്. സ്ഥലപരിമിതി കണക്കിലെടുത്താല്‍ ആധുനിക രീതി അനുവര്‍ത്തിക്കേണ്ടതായി വന്നേക്കാം.
ജോസഫ് പുലിക്കുന്നേല്‍
കോട്ടയം: മൃതദേഹം സംസ്കരിക്കുക എന്നത് ഹിന്ദു സമ്പ്രദായമാണെന്ന ധാരണയാണ് കത്തോലിക്കസഭയുടെ തീരുമാനം ചര്‍ച്ചയാകാന്‍ ഇടയാക്കുന്നത്. ഇത് ഭാരതീയ സമ്പ്രദായമാണ്. ഇതിന് മതവുമായി ബന്ധമില്ല. മരണശേഷം ഓശാന മൗണ്ടില്‍ തന്റെ ശവസംസ്കാരം നടത്താന്‍ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഡോ. ഡി ബാബുപോള്‍
” മരിക്കുമ്പോള്‍ എന്റെ ശരീരം ദഹിപ്പിക്കണമെന്ന് മുപ്പതുവര്‍ഷം മുമ്പേ പറഞ്ഞതാണ്. സഭ അനുവദിച്ചാല്‍ എന്നെ ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. ചിതാഭസ്മം ബന്ധുക്കള്‍ സ്വീകരിക്കേണ്ടതില്ലെന്നും ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ‘ഈ വിവരം സഭയിലും അറിയിച്ചിട്ടുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ പശ്ചിമേഷ്യയില്‍ പണ്ട് ജഡം അടക്കം ചെയ്യാന്‍ പ്രയാസമില്ലായിരുന്നു. ഇത് സഭ ഉണ്ടാക്കിയ നിയമമാണ്.
മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു. മണ്ണിലേയ്ക്ക് മടങ്ങുവിന്‍ എന്ന വിശ്വാസമായിരുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രം വികസിച്ചതോടെ ദ്രവ്യനഷ്ടം ഉണ്ടാകുന്നില്ല. മണ്ണായാലും ചാരമായാലും ദ്രവ്യം നഷ്ടമാകുന്നില്ല. ദക്ഷിണാഫ്രിക്കയിലെ ബിഷപ്പ് ഡസ്മണ്ട് ടുടു ഇങ്ങനെയാണ് പറഞ്ഞത്’ ”മനുഷ്യാ നീ പ്രപഞ്ചത്തില്‍ നിന്നെടുക്കപ്പെട്ടു. നിന്നെ പ്രപഞ്ച ധാതുക്കളിലേക്ക് തിരിച്ചേല്‍പ്പിക്കുന്നു”
പ്രതികരിക്കാൻ ഇവിടെ എഴുതുക: