തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ വികസനത്തിനുവേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ നഷ്ടപരിഹാരത്തിനായി ഭരണസിരാകേന്ദ്രത്തില്‍ സമരം ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കിയത് ദൗര്‍ഭാഗ്യകരമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെ ഭൂമി വിട്ടു നല്കിയ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരമന-കളിയിക്കാവിള ദേശീയ പാത വികസനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അഖിലേന്ത്യാ ഗാന്ധിസ്മാരകനിധി ചെയര്‍പേഴ്സണ്‍ പി. ഗോപിനാഥന്‍നായര്‍ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മാത്രമെ ജനകീയ സര്‍ക്കാര്‍ ആകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ.എസ്. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള, സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്. അനില്‍, മുന്‍മന്ത്രി നീലലോഹിതദാസന്‍നാടാര്‍, റൂഫസ് ഡാനിയേര്‍, എം.ആര്. ഗോപന്, കൈമനം പ്രഭാകരന്, ബാലരാമപുരം കുമരേശന്‍, ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, രക്ഷാധികാരി, അഡ്വ. അനിരുദ്ധന്‍നായര്‍, എന്‍.ആര്.സി നായര്‍, വി.എസ്. ജയറാം, പാപ്പനംകോട് അജയന്, സി.വി. ഗോപാലകൃഷ്ണന് നായര്‍, നേമം ജബ്ബാര്‍, കെ.പി. ഭാസ്കരന്, ബാലരാമപുരം ഗില്‍ബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: