ബെംഗളൂരു: നാല്‍പ്പതു കോടിയുടെ ബല്ലാരി ഖനന അഴിമതിക്കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെഡ്യൂരപ്പയെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി.
കേസിലെ മറ്റു പ്രതികളായിരുന്ന അദ്ദേഹത്തിന്റെ മക്കളായ ബി.വൈ രാഘവേന്ദ്ര, ബി.വൈ വിജേന്ദ്ര, മരുമകന് സോഹന്‍കുമാര്‍ എന്നിവരടക്കം 12 പേരെയും പ്രത്യേക ജഡ്ജി ആര്‍ബി ധര്മ്മഗൗഡര് കുറ്റവിമുക്തരാക്കിയിട്ടുണ്ട്. യെഡ്യൂരപ്പക്കും ബിജെപിക്കും വലിയ ആശ്വാസവും സന്തോഷവുമാണ് വിധി പകരുന്നത്. രാഷ്ട്രീയ പക മൂലമാണ് ഇവരെ കേസില്‍ കുടുക്കിയതെന്ന ആരോപണം ഇതോടെ ശരിയെന്ന് തെളിഞ്ഞിരിക്കുകയുമാണ്. സത്യമേവ ജയതേ.. യഡ്യൂരപ്പ പ്രതികരിച്ചു.
ഇരുമ്പയിര് ഖനനം ചെയ്യാന്‍ ജെഎസ് ഡബ്ള്യൂ സ്റ്റീല്‍ എന്ന കമ്പനിക്ക് വഴിവിട്ട സൗജന്യങ്ങളും ആനുകൂല്യങ്ങളും നല്‍കിയെന്നും അതിന്റെ മറവില്‍ കോഴ വാങ്ങിയെന്നുമായിരുന്നു കേസ്. അഴിമതി, വ്യാജരേഖ ചമക്കല്‍, വഞ്ചന, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2012 ഒക്ടോബര്‍ 16നാണ് സിബിഐ യഡ്യൂരപ്പക്കും മറ്റു പന്ത്രണ്ടു പേര്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കമ്പനിയില്‍ നിന്ന് ലഭിച്ച 20 കോടി രൂപ യെഡ്യൂരപ്പയുടേയും മക്കളുടേയും മരുമകന്റെയും പേരില്‍ 2010 ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലായി വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചെന്നും സിബിഐ ആരോപിച്ചിരുന്നു.
മറ്റൊരു 20 കോടി സ്റ്റീല്‍ കമ്പനി യെഡ്യൂരപ്പയുടെ പ്രേരണ എജ്യൂക്കേഷണല്‍ ആന്‍ഡ് സോഷ്യല്‍ ട്രസ്റ്റനു നല്‍കിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. വലിയ വിവാദ കോലാഹലത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 2011 ജൂലൈ 31ന് രാജിവയ്ക്കേണ്ടിവന്നു. തുടര്‍ന്ന് ബിജെപിയില്‍ നിന്ന് പുറത്തുപോയ അദ്ദേഹം കര്‍ണ്ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ച് 2013 മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ നേടുകയും ചെയ്തു. 2014ല്‍ കെജെപി ബിജെപിയില്‍ ലയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷിമോഗയില്‍ നിന്ന് വിജയിച്ച് എംപിയായി. മകന് ബിവൈ രാഘവേന്ദ്ര ബിജെപി എംഎല്‍എയാണ്.
നീതി ലഭിച്ചു, എന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു, സത്യമേവ ജയതേ, എനിക്കൊപ്പം നിലകൊണ്ട എല്ലാവര്ക്കും നന്ദി.. കോടതി വിധിയെപ്പറ്റി യെഡ്യൂരപ്പ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: