ലോകത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം നേടിയ ആളാണ് ഉമ്മന്‍ചാണ്ടി. അതില്‍ അഭിമാനിച്ച കോണ്‍ഗ്രസ് സുഹൃത്തുക്കളെ വി.എസ് അച്യുതാനന്ദന് കുറ്റമൊന്നും പറയുന്നില്ല.
ഉമ്മന്‍ചാണ്ടിക്ക് വിഎസ് മറ്റൊരു അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു എന്നുമാത്രം. പണം തട്ടിപ്പുകേസില്‍, അതും വൃത്തികെട്ട കേസില്‍ ശിക്ഷിക്കപ്പെടുന്ന ലോകത്തെ ആദ്യ മുഖ്യമന്ത്രി.
തന്റെ വാദം കേള്‍ക്കാതെയാണ് സോളാര്‍ കേസില്‍ ബാംഗ്ലൂര്‍ കോടതി ശിക്ഷിച്ചതെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഉമ്മന്‍ചാണ്ടി ഹാജരുണ്ടോ, ഹാജരുണ്ടോ എന്ന് കോടതി ചോദിച്ചു.
അപ്പോള്‍ ഏത് മാളത്തിലൊളിച്ചിരിക്കുകയായിരുന്നു. സോളാര്‍ വിധി ടെസ്റ്റ് ഡോസ് മാത്രം. പുറകെ പല കേസുകളും വരുന്നു. പ്രതിപക്ഷസ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കാതിരുന്നതിന്റെ ഗുട്ടന്‍സും വിഎസിന് മനസ്സിലായി.
കെ. ബാബുവിന്റെ പൊറുതി എവിടെയെന്നുവരെ വിഎസ് കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഓഫീസില്‍ തന്നെ. ബാബുവിന്റെ അസ്മാദികളായ പലരേയും പിടികൂടിക്കഴിഞ്ഞു. ആക്ഷേപം കേള്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും ബാബുവും സഭയിലില്ല. പ്രതിപക്ഷം കേട്ടിരുന്നതല്ലാതെ എതിര്‍ത്തൊന്നും പറഞ്ഞതുമില്ല.
അഴിമതി എങ്ങനെയൊക്കെ നടത്താമെന്ന് കെ.എം. മാണി ഗവേഷണം നടത്തുകയാണെന്ന് അച്യുതാനന്ദന് പറഞ്ഞപ്പോള്‍ ആരാണ് പ്രസംഗം എഴുതി തന്നത് എന്നായി മാണി. ഏതായും മാണിക്കെഴുതിതന്നയാളല്ല എന്ന മറുപടിയില്‍ വിഎസ് മാണിയെ ഇരുത്തി. ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതിയില്‍ പ്രതിപക്ഷ നേതാവും കുടുങ്ങുമെന്ന് പറഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല സടകുടഞ്ഞു. ഞാനും എന്റെ മക്കളും വിജിലന്‍സ് കേസില്‍ പെടില്ലെന്ന രമേശിന്റെ പ്രഖ്യാപനം വിഎസിനിട്ടൊരു കുത്തായി.
ഇറങ്ങിപ്പോകലിന് ഒരു വിഷയം വേണം എന്നുകരുതിയാണ് റേഷന്‍ പ്രതിപക്ഷം എടുത്തത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് ബിജെപിയേയും മോദിയേയും ആക്ഷേപിക്കാനും ആകുമല്ലോ. കേരളത്തിന് റേഷന്‍ പുനഃസ്ഥാപിച്ച് കേന്ദ്രം ഉത്തരവ് ഇറക്കിയത് അറിയാതെ പലരും ഉറഞ്ഞുതുള്ളി.
കേരളത്തിന്റെ കരട് പട്ടിക അംഗീകരിച്ച് റേഷന്‍ പുനഃസ്ഥാപിച്ച കാര്യം മന്ത്രി പി. തിലോത്തമന് അറിയിച്ചതോടെ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ പഴങ്കഞ്ഞിയായി. യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രശ്നമെന്നും ഇതുമൂലം കേരളത്തിന് പ്രതിവര്‍ഷം 700 കോടി നഷ്ടമായെന്നും മന്ത്രി കണക്ക് നിരത്തി. കള്ളി വെളിച്ചത്തായപ്പോള്‍, എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല എന്നായിരുന്നു മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബിന് അറിയാനുണ്ടായിരുന്നത്. മാനസിക രോഗികളെ ബിപിഎല്‍ പട്ടികയില്പ്പെടുത്തണമെന്നതായിരുന്നു കെ.എം. മാണിയുടെ ആവശ്യം.
റേഷന്‍ മുന്‍ഗണനാപട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാര്‍ട്ടി പരിഗണന പരിഗണിച്ചിട്ടുണ്ടെന്ന് ഒ. രാജഗോപാലിന്റെ വാദം ഖണ്ഡിക്കാന്‍ ആരും ശ്രമിച്ചില്ല. റേഷന്‍ സംവിധാനം തുടരാന്‍ കേന്ദ്രം അനുവദിച്ച സ്ഥിതിക്ക്, ക്രമക്കേടില്ലാത്ത പട്ടിക തയ്യാറാക്കാന്‍ തയ്യാറാക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.
സിപിഎം ദുര്‍ബലപ്പെട്ടാല്‍ മുസ്ലിങ്ങളുടെ തല വീണ പറമ്പില്‍ കാണില്ലെന്നായിരുന്നു എം.എം. മണിയുടെ കണക്കുകൂട്ടല്‍. ബംഗാളില്‍ ഒരു മുസ്ലീമിനെപ്പോലും നുള്ളി നോവിച്ചിട്ടില്ലെന്നതായിരുന്നു മണിയുടെ അവകാശം. പ്രതിപക്ഷം മോദിയെ കുറ്റപ്പെടുത്തുന്നില്ലെന്ന പരാതിയും മണി വക വന്നു.
ബംഗാളില്‍ സഖ്യത്തിലിരിക്കുന്ന നമ്മള് തമ്മില്‍ തല്ലേണ്ടതുണ്ടോ എന്ന സംശയത്തിലാണ് കെ. മുരളീധരന്. മുഖ്യമന്ത്രി പിണറായി വിജയന് മുരളീധരന് വക ഉപദേശവും നല്കി. ചുവപ്പും മഞ്ഞയും കാണിച്ചു നടക്കുന്ന തത്ത നാളെ താങ്കള്‍ക്കെതിരെയും അന്വേഷണം നടത്തും.
ആരുടെ ചെലവിലായാലും ബിജെപി കേരളത്തില്‍ വളരാന്‍ അനുവദിക്കരുതെന്ന ഉപദേശമായിരുന്നു മന്ത്രി തോമസ് ഐസക്കിന് നല്കാനുണ്ടായിരുന്നത്.
തങ്ങള്‍ അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് ഹിന്ദു വര്‍ഗ്ഗീയ ശക്തികളോട് മൃദുസമീപനം പുലര്ത്തിയതിനാലാണെന്ന വിലയിരുത്തലിലാണ് ധനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: