ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ അടങ്ങിയ രേഖകളുമായി മൂന്ന് പാക്ക് ചാരന്മാര് അറസ്റ്റില്‍. ദല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനും രണ്ടു ലാഹോര്‍ സ്വദേശികളുമാണ് പിടിയിലായത്.
പാക്ക് നയതന്ത്രാലയത്തിലെ വിസ വിഭാഗം ജീവനക്കാരന് മെഹ്മൂദ് അക്തര്‍(35) കരസേനയുമായി ബന്ധപ്പെട്ട അതീവരഹസ്യ സ്വഭാവമുള്ള രേഖകളുമായി ദല്‍ഹി മൃഗശാലയില്‍ നിന്ന് പോലീസിന്റെ പിടിയിലായി. ആറുമാസമായി ഇയാള്‍ ഐബി നിരീക്ഷണത്തിലായിരുന്നു. കൂട്ടാളികളായ മൗലാനാ റംസാന്, സുഭാഷ് ജാഹാംഗീര്‍ എന്നിവരും അറസ്റ്റിലായി.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അക്തറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചുവരുത്തി ഇയാളെ അനഭിമതനായി പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളില്‍ മടക്കി അയക്കണമെന്നു നിര്‍ദ്ദേശിച്ചു. ഒന്നര വര്‍ഷമായി ചാരവൃത്തി നടത്തുന്ന ഇയാള്‍ വന്‍ ചാരശൃംഖലയിലെ മുഖ്യകണ്ണിയാണ്.
പോലീസ് വിദേശകാര്യമന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയും വിവരം അറിയിച്ചു. പാക് ചാരസംഘടനയായ ഐഎസ്ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാളെ നയതന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായി അയയ്ക്കുകയായിരുന്നു.
പാക്ക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ് മറ്റു രണ്ടു പേരും. ഇവര്‍ക്കും പാക്ക് ചാരസംഘടന ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഇവര്‍ പാക്ക് ഉദ്യോഗസ്ഥന് രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥനില്‍ നിന്ന് ഭൂപടങ്ങളും സൈനിക വിന്യാസത്തിന്റെ വിശദവിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
2015 നവംബറില്‍ പാക്ക് ചാരസംഘടനയുമായി ബന്ധമുള്ള സംഘത്തെ അറസ്റ്റു ചെയ്തതിനുശേഷം നയതന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ നിരന്തര നിരീക്ഷണത്തിലായിരുന്നു.
സംശയാസ്പദ സാഹചര്യത്തില്‍ പിടിയിലായപ്പോള്‍ താന്‍ ഭാരതപൗരനാണെന്നും ചാന്ദ്നി ചൗക്ക് സ്വദേശിയാണെന്നും പറഞ്ഞ് വ്യാജആധാര്‍ കാര്‍ഡ് കാണിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ പാക്ക് പൗരനാണെന്ന് സമ്മതിച്ചു.
ഐഎസ്ഐയില്‍ 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ പാക് കരസേനയിലെ ഹവില്‍ദാറാണ്. റാവല്‍പിണ്ടി സ്വദേശിയാണ്.
ചാരവനിതകളെ ഇവര്‍ ഉപയോഗിച്ചോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്യുക വഴി ഭാരതം നയതന്ത്ര മര്യാദ ലംഘിച്ചെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. അക്തര്‍ ചാരനല്ലെന്ന് അബ്ദുള്‍ ബാസിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: