ശ്രീനഗര്‍: ജമ്മുകശ്മീരിലെ സ്കൂളുകള്‍ താലിബാന് മാതൃകയില്‍ തകര്‍ക്കുന്നു. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പയറ്റിയ അതേ രീതിയില്‍ ഇവിടുത്തെ വിദ്യാലയങ്ങളും പൂട്ടിക്കുകയാണ് ലക്ഷ്യം.
മൂന്നു മാസത്തിനിടെ 17 സര്‍ക്കാര്‍ സ്കൂളുകളും മൂന്ന് സ്വകാര്യവിദ്യാലയങ്ങളുമാണ് ഭീകരര്‍ തകര്‍ത്തത്. ജൂലൈ എട്ടിന് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെത്തുടര്ന്ന് കലാപമുണ്ടായതോടെ അടച്ചതാണ് താഴ്വരയിലെ സ്കൂളുകള്‍ എല്ലാം. താഴ്വരയില് 20 ലക്ഷം കുട്ടികള്‍ക്കാണ് ഇങ്ങനെ പഠനം നിഷേധിച്ചിരിക്കുന്നത്.
ഗുറസ്, താങ്ങ്ധര്, ഉറി, ജമ്മു, ലഡാക് തുടങ്ങിയ അതിര്‍ത്തി മേഖലകളിലെ സ്കൂളുകള്‍ തുറക്കുന്നുണ്ട്. കശ്മീര്‍ താഴ്വരയിലാണ് വിഘടനവാദികളുടെ സ്വാധീനം പ്രകടം. ചൊവ്വാഴ്ച നൂര്ബാഗിലും അനന്തനാഗിലെ അയിഷ് മഖത്തിലും വിഘടനവാദികള്‍ രണ്ടു സ്കൂളുകള്‍ കത്തിച്ചു. ഹുരിയത്ത് നേതാക്കളും ഭീകരസംഘടനകളുമാണ് ഇവ അടപ്പിക്കാന്‍ ഫത്വ ഇറക്കിയത്. താഴ്വരയിലെ സ്കൂളുകള്‍ തുറക്കാന്‍ ശ്രമിക്കരുതെന്ന് സപ്തംബര്‍27ന് ലഷ്ക്കര്‍ ഇ തൊയ്ബ വിദ്യാഭ്യാസമന്ത്രി നയീം അക്തറിനോട് ഭീഷണി മുഴക്കിയിട്ടുണ്ട്.
എന്താണ് തങ്ങള്‍ക്ക് നല്ലതെന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കശ്മീരികള്‍ക്ക് ലഭിച്ചിട്ടുണ്ട്, അതുമതിയെന്ന് ലഷ്ക്കര്‍ മേധാവി മെഹ്മൂദ് ഷാ പറഞ്ഞതായി ലഷ്ക്കര്‍ വക്താവ് അബ്ദുള്ള ഗസ്നവി വെളിപ്പെടുത്തി. അക്തര്‍ വഴങ്ങിയില്ലെങ്കില്‍ അയാള്‍ക്ക് എതിരെ നടപടിതുടങ്ങും. നൂറുകണക്കിന് മാതാപിതാക്കള്‍ മക്കളെ ജമ്മുവിലും ദല്‍ഹിയിലും പഠിക്കാന്‍ അയക്കുകയാണ്.
ഇന്നലെ ബാരാമുള്ളയിലെ പട്ടാണിലുള്ള പ്രൈമറി സ്കൂളും ഭീകരര്‍ കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: