ഹൈദരാബാദ്: അദ്ധ്യാപകന് ഡസ്റ്റര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. ഹൈദരാബാദിലെ രാജധാനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സുരേഷ് കുമാറിനാണ് അദ്ധ്യാപകനില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റത്.
കേസിനെ പറ്റി പോലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞ ദിവസം സ്കൂളില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സുരേഷിനോട് 100 രൂപ പിഴയായി അടയ്ക്കണമെന്ന് അദ്ധ്യാപകന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതനായ അദ്ധ്യാപകന് സുരേഷിന് നേർക്ക് ഡസ്റ്റര്‍ എറിയുകയായിരുന്നു.
ഏറുകൊണ്ട സുരേഷ് ഉടന്‍ തന്നെ ബോധരഹിതനായി വീണു.സ്കൂളില്‍ നിന്നും വിവരമറിയിച്ചതിനേത്തുടര്‍ന്ന് സുരേഷ്കുമാറിന്റെ രക്ഷിതാക്കളെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ആക്രമിച്ച അദ്ധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. അദ്ധ്യാപകനെതിരേ വധശ്രമത്തിനു കേസെടുക്കണമെന്നും, സ്കൂളിന്റെ അനുമതി റദ്ദു ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: