എല്ലാം ശരിയാക്കുക എന്നു പറഞ്ഞാല്‍ പ്രത്യേക വിഭാഗത്തെ മാത്രം ശരിയാക്കുക എന്നല്ല. ഉത്തരവാദിത്തം മൊത്തത്തിലാണ് ഇടതു സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഓരോ വിഭാഗത്തെയായി ശരിയാക്കിക്കൊണ്ടു വരണം. അക്രമത്തിന്റെ കാര്യത്തില്‍ കളിത്തൊട്ടിലായ കണ്ണൂര്‍ ദിനംപ്രതി അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. അവിടെ ഇനി പ്രത്യേകമായി ഒന്നും ശരിയാക്കാനില്ല. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലേക്ക് പാര്‍ട്ടിയുടെ തലമൂത്ത നേതാക്കളെയൊന്നും അയക്കാതിരുന്നത്.
പോയവരാണെങ്കില്‍, തങ്ങള്‍ക്കെന്താണ് ഉത്തരവാദിത്തം എന്നുപോലും അറിയാത്തവരാണ്. അക്രമത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സാക്ഷാത്കാരം എന്നിവ പരുവപ്പെടുത്തുന്ന ജയരാജത്രയങ്ങളുടെ ഉപദേശം സ്വീകരിച്ചാണ് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി രണ്ടു മൂന്നുപേരെ പറഞ്ഞയച്ചത്. ആരെങ്കിലും ചോദിച്ചാല്‍, തങ്ങള്‍ സമാധാനത്തിനൊപ്പമാണെന്ന് ചൂണ്ടിക്കാട്ടാം. എന്നാല്‍ തനി സ്വഭാവം അങ്ങനെതന്നെ തുടരുകയും ചെയ്യാം.
ഏതാണ്ട് അതുപോലെയാണ് ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തും എന്നു പറഞ്ഞതും. പാര്‍ട്ടി പ്രവര്‍ത്തനവും ഗുണ്ടാ പ്രവര്‍ത്തനവും തമ്മില്‍ ഇപ്പോള്‍ വലിയ വ്യത്യാസമൊന്നും ഇല്ല. പ്രവര്‍ത്തന രീതിയില്‍ മാത്രമേ വ്യത്യാസമുള്ളു. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ഒത്താശയുണ്ടെന്ന് ധരിപ്പിച്ച് പാവങ്ങളെ പിഴിയുന്ന പണി നിര്‍ബാധം നടക്കുകയാണ്. വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ കൂടി ഇത്തരക്കാരുടെ കത്തിമുനയില്‍ നിസ്സഹായരായി നില്ക്കുന്നു. എറണാകുളത്തെ സാന്ദ്രാ തോമസ് എന്ന യുവസംരംഭകയെ കൊല്ലാക്കൊല ചെയ്തതിന്റെ വിവരം പുറത്തായതോടെയാണ് തടി രക്ഷിക്കാനുള്ള വിഫല ശ്രമത്തിന് മുഖ്യമന്ത്രി തിരികൊളുത്തിയിരിക്കുന്നത്.
പാര്‍ട്ടിക്കും തനിക്കുമൊപ്പമാണെന്ന് ചൂണ്ടിക്കാണിച്ച് നേട്ടം കൊയ്യുന്ന ഗുണ്ടകളെ ഒരു തരത്തിലും സഹായിക്കുകയില്ലെന്നാണ് അദ്ദേഹം നിയമസഭയെ അറിയിച്ചിരിക്കുന്നത്. അതിനൊപ്പം ഒരു കാര്യം കൂടി മുഖ്യമന്ത്രി പറഞ്ഞുവെച്ചു. പോലീസും ഗുണ്ടകളും തമ്മില്‍ ബന്ധമുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ! ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മാന്യദേഹമാണ് ഒരു ചളിപ്പും കൂടാതെ ഇത് തട്ടിവിട്ടത് എന്ന് ഓര്‍ക്കണം. ഗുണ്ടകളെ എന്നും പാര്‍ട്ടിക്കുവേണ്ടി തീറ്റിപ്പോറ്റി വരുന്ന പാരമ്പര്യം ആര്‍ക്കാണെന്ന് പൊതുസമൂഹത്തിന് വ്യക്തമായറിയാം.
ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാന്‍ പാര്‍ട്ടി നിയോഗിച്ച കൊടിസുനി ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി എങ്ങനെയാണ് പരിരക്ഷിക്കുന്നത് എന്നും വ്യക്തമല്ലേ. ഈയൊരു അവസ്ഥയില്‍ വെറും വാക്കിന്റെ ബലം പോലും മുഖ്യമന്ത്രിയുടെ പ്രസ്താവത്തില്‍ ഇല്ലെന്ന് കരുതേണ്ടിവരും. അല്ലെങ്കില്‍ ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കാതെ ആ പണി അണികള്‍ ചെയ്യും എന്നാവാം അദ്ദേഹത്തിന്റെ വാക്കുകളില്‍ തുടിക്കുന്നത്. ഇരുവരും ചെയ്യുന്നത് ഒരു പണിയാവുമ്പോള്‍ പ്രത്യേകിച്ച് ചെല്ലും ചെലവും നല്കി എന്തിന് ഒരു വിഭാഗത്തെ കൂടെ നിര്‍ത്തണം. എന്തിനും തയാറായി അണികള്‍ കൂടെയുണ്ടല്ലോ. ഇനി വേണമെങ്കില്‍ ഗുണ്ടകള്‍ തന്നെ അവര്‍ക്ക് പരിശീലനം കൊടുക്കുമായിരിക്കും. ഇത്തരമൊരു കലുഷകാലത്തിന് തിരിശ്ശീല ഉയരാന്‍ നേരമായെന്നാണ് മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: