കാസര്‍കോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വ്യാജ മണല്‍ പാസ്സുകള്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കണ്ടെത്തിയ വ്യാജ ഒഡീഷ മണല്‍ പാസ്സിന് പിന്നല് വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം പോലീസ് മണല്‍ കടത്തിന് പിടികൂടിയ കെഎ 01 എ.ബി 9640 ടോറസ് ലോറിയുടെ നമ്പറില്‍ മറ്റൊരു ലോറിക്ക് വ്യാജ പാസ് ഉണ്ടാക്കിയിരുന്നു.
മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപം ‘ബറാക് എന്റര്‍പ്രൈസസ് ഓണ്‍ലൈന്‍ ഡിക്ലറേഷന്‍ സെന്റര്‍ നടത്തുന്ന കുണ്ടംകുഴി ചേടിക്കുണ്ടിലെ സി ടി മുസ്തഫയെ (40) പോലീസ് അറസ്റ്റുചെയ്തതോടെയാണ് വ്യാജ മണല്‍പാസ് നിര്‍മിക്കുന്ന സംഘത്തെകുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
മംഗലാപുരത്തെ ഒരു പ്രസിലാണ് വ്യാജ ഒഡീഷ മണല്‍ പാസ് അച്ചടിക്കുന്നതെന്നും ഒരു പാസ് പതിനായിരം രൂപയ്ക്കാണ് മുസ്തഫയും കൂട്ടാളികളും ആവശ്യക്കാര്‍ക്ക് വില്പന നടത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുസ്തഫയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേവിഞ്ച സ്റ്റാര്‍ നഗറിലെ മുസ്തഫ (35), ചെങ്കളയിലെ ഷറഫുദ്ദീന് (42), ഹൊസങ്കടിയിലെ സച്ചിന് (34) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെല്ലാം ഇപ്പോള്‍ റിമാന്‍ഡിലാണ്. മഞ്ചേശ്വരം എസ് ഐ പ്രമോദ്, അഡീണല്‍ എസ് ഐമാരായ ജോസ്, വി പുരുഷോത്തമന് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജ മണല്‍പാസ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
ചെക്ക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന മുസ്തഫയുടെ ഓണ്‍ലൈന്‍ ഡിക്ലറേഷന്‍ സെന്ററില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒഡീഷയിലെ വ്യാജ ബില്ലും ഒരു വ്യാജ പാസും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ മറ്റു രണ്ട് ടോറസ് ലോറികളില്‍ നിന്നും വ്യാജ ഒഡീഷ മണല്‍ പാസ് പിടികൂടിയിരുന്നു.
കേരളത്തില്‍ മണല്‍ ലോറികളെത്തിയാല്‍ 1,500 രൂപ ഫീസടച്ച് ലോറികളില്‍ മണല്‍ കൊണ്ടു പോകാന്‍ കഴിയും. ആദ്യം രണ്ട് ലോറികളാണ് സംശയത്തിന്റെ പേരില്‍ പോലീസ് പിടികൂടിയത്. ഒഡീഷയില്‍ നിന്ന് ഇങ്ങനെ മണല്‍കൊണ്ടു വന്നാല്‍ ലക്ഷങ്ങള്‍ വേണ്ടി വരുമെന്ന് മനസ്സിലാക്കി ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരമാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. പാസ് ആവശ്യമുള്ളവര്‍ക്ക് ലോറിയുടെ നമ്പര്‍ നല്കിയാല് വ്യാജപാസ് മുസ്തഫയും കൂട്ടാളികളും നല്‍കും. ഒഡീഷയില്‍ നിന്നും വരുന്നതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വഴിമധ്യേയുള്ള ചെക്കു പോസ്റ്റുകളുടെ വ്യാജ സീലുകളും പാസില്‍ പതിച്ചു കൊടുക്കുന്നു.
ഈ പാസ് ഉപയോഗിച്ച് ജില്ലയുടെ അതിര്‍ത്തിയില്‍ നിന്നാണ് മണല്‍ കയറ്റുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ഡിക്ലറേഷന്‍ സെന്റര്‍ നടത്തുന്ന മുസ്തഫയ്ക്കും കൂട്ടാളികള്‍ക്കും വിലകൂടിയ കാറുകളും വലിയ സമ്പാദ്യവും ഉണ്ടെന്നും ജില്ലയിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ചെക്ക് പോസ്റ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വ്യാജപാസില്‍ മണല്‍കടത്തി വന്നതെന്നും വ്യക്തമായിട്ടുണ്ട്. ഒരുമാസം നൂറിലേറെ ഒഡീഷ പാസുകളില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കടത്തിയതായി ചെക്ക് പോസ്റ്റിലെ രേഖകളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ മണല്പാസുകള്ക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ പോലീസ് മേധാവി തോമ്സണ്‍ ജോസ് രംഗത്തെത്തിയതോടെ സിപിഎമ്മിലെ തന്നെ ചില നേതാക്കല്‍ ഇടപെട്ട് അദ്ദേഹത്തെ മാറ്റാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: