ന്യൂദല്‍ഹി: ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിട്ടുള്ളതിന്റെ ഇരട്ടിയിലേറെ ഉപ്പാണ് ഭാരതീയര്‍ അകത്താക്കുന്നതെന്ന് ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ളോബല്‍ ഹെല്‍ത്തിന്റെ പഠനം. അതുവഴി പലതരത്തിലുള്ള ഹൃദ്രോഗങ്ങളും നേരത്തെയുള്ള മരണവും ക്ഷണിച്ചുവരുത്തുകയാണെന്നും പഠനം വ്യക്തമാക്കുന്നു.
ദിവസം അഞ്ചു ഗ്രാം ഉപ്പു വരെയേ കഴിക്കാവൂയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. എന്നാല്‍ 19 കഴിഞ്ഞ ഭാരതീയര്‍ ദിവസവും 10.98 ഗ്രാമെങ്കിലും കഴിക്കുന്നുണ്ട്. ഭാരതത്തില്‍ തന്നെ തെക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരാണ് ഉപ്പ് കൂടുതല്‍ കഴിക്കുന്നത്. ത്രിപുരയാണ് മന്നില്‍,14 ഗ്രാം.
30 വര്‍ഷം കൊണ്ട് ഭാരതീയരുടെ ആഹാര രീതി പാടെ മാറിയെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറഞ്ഞു, ഫാസ്റ്റ് ഫുഡും സംസ്ക്കരിച്ച ഭക്ഷണങ്ങളുമായി മെനുവില്‍ കൂടുതല്‍. അതിനാല്‍ അവരുടെ ഭക്ഷണത്തില്‍ ഉപ്പും പഞ്ചസാരയും അപകടകാരിയായ കൊഴുപ്പുകളും ധാരാളമായി. രക്ത സമ്മര്‍ദ്ദവും അമിത വണ്ണവും ഹൃദ്രോഗങ്ങളും പക്ഷാഘാതവും കൂടി – പഠന സംഘം തലവന്‍ ക്ളെയര്‍ ജോണ്സണ് പറഞ്ഞു.
ഉപ്പുപയോഗത്തില്‍ നഗര, ഗ്രാമ വ്യത്യാസമില്ല. നഗരത്തിലുള്ളവര്‍ സംസ്ക്കരിച്ച ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഗ്രാമീണര്‍ ഉപ്പു കൂടുതലുള്ള അച്ചാറുകള്‍ കഴിക്കുന്നു. ഭാരതത്തില്‍ വര്‍ഷം23 ലക്ഷം പേരാണ് ഹൃദ്രോഗം മൂലം മരിക്കുന്നത്. ഇവയുടെ നാലിലൊന്നും രക്ത സമ്മര്‍ദ്ദം മൂലമുണ്ടാകുന്നതും.
2030 ആകുമ്പോഴേക്കും ഭാരതത്തില്‍ അമിത രക്ത സമ്മര്‍ദ്ദമുള്ളവരുടെ എണ്ണം 21 കോടി 30 ലക്ഷമാകും. ഭാരതം നേരിടാന്‍ പോകുന്ന പ്രതിസന്ധി ചിന്തിക്കാന്‍ പോലുമാവില്ലെന്ന് ക്ളെയര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: