ന്യൂദല്‍ഹി: യുപി ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന സൂചനയാണ് വീണ്ടും ഉരുതിരിയുന്നത്.
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് എസ്പി നേതാവ് അമര്‍സിങ് വ്യക്തമാക്കിയതോടെയാണ് പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അനുയായിയെന്ന് കരുതപ്പെടുന്ന എസ്പി നേതാവ് കൂടിയായ രാം ഗോപാല്‍ യാദവില്‍ നിന്നാണ് തനിക്ക് വധഭീഷണിയുണ്ടായതെന്ന് അമര്‍സിങ് തുറന്നടിച്ചു.
പാര്‍ട്ടിയില്‍ തുടര്‍ന്ന് വരുന്ന പ്രശ്നങ്ങളോട് നിലപാടുകള്‍ വ്യക്തമാക്കാതിരുന്ന അമര്‍സിങ് തന്റെ മൗനം വെടിഞ്ഞിരിക്കുകയാണ്. ജീവന് ആപത്തുള്ള സാഹചര്യത്തില്‍ തനിക്ക് സുരക്ഷ നല്‍കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് അമര്‍സിങ് ആവശ്യപ്പെട്ടു.
തനിക്ക് രണ്ട് പെണ്‍കുട്ടികളാണെന്നും രാം ഗോപാലിന്റെ ഭീഷണി തന്നെ ഭയപ്പെടുത്തുന്നെന്നും അമര്‍ പറയുന്നു. ശിവപാല്‍ യാദവും മുഖ്യമന്ത്രി അഖിലേഷും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന ആരോപണങ്ങളെ നിരസിക്കുന്നെന്നും അമര്‍ വ്യക്തമാക്കി. അമര്‍സിങിനെ ശിവപാലിന്റെ അനുയായിയെന്നാണ് കണക്കാക്കുന്നത്.
തനിക്കെതിരായ അഖിലേഷിന്റെ ‘ദല്ലാള്‍’ എന്ന പദപ്രയോഗത്തില്‍ ദു:ഖമുണ്ട്. അഖിലേഷിന്റെ വിവാഹത്തിന് കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ താന്‍ മാത്രമാണ് കൂടെയുണ്ടായിരുന്നത്. ഈ ‘ദല്ലാള്‍’ കൂടെയില്ലായിരുന്നെങ്കില്‍ അഖിലേഷിന്റെ വിവാഹ ചടങ്ങിന്റെ ഒരു ഫോട്ടോ പോലും ഉണ്ടാകുമായിരുന്നില്ലെന്നും അമര്‍ ചൂണ്ടിക്കാട്ടി.
താന്‍ ഒരിക്കലും മുഖ്യമന്ത്രി അഖിലേഷിനോടൊപ്പമല്ലെന്ന് പറഞ്ഞ അമര്‍സിങ് താന്‍ കൂടെ നില്‍ക്കുന്നത് മുലായം സിങിന്റെ മകന് അഖിലേഷിനൊപ്പമാണെന്നും വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് തന്നെ കുറ്റപ്പെടുത്തുന്ന അഖിലേഷിന്റെ നിലപാട് വിരോധാഭാസമാണ്. തന്നെ പുറത്താക്കിയാല്‍ പ്രശ്നങ്ങള്‍ തീരുമെങ്കില്‍ പാര്‍ട്ടി തീര്‍ച്ചയായും ഇത് ചെയ്യണമെന്നും അമര്‍സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: