തലശ്ശേരി: ബിജെപി അനുഭാവി പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്(26)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റിലായ രണ്ട് പ്രതികളെ രമിതിന്റെ അമ്മ നാരായണി തിരിച്ചറിഞ്ഞു. ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പോലീസ് പിടിയിലായ പിണറായിയിലെ പി.പി.അഫദ്(22), വെണ്ടുട്ടായിലെ കെ.പി.നിജോയ്(30) എന്നിവരെ തിരിച്ചറിഞ്ഞത്. വധം സംബന്ധിച്ച കേസ് അന്വേഷണം നടത്തുന്ന സിഐ വേണുഗോപാലന്റെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. പ്രതികളായ രണ്ടുപേരെയും കോടതിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍വാങ്ങി ചോദ്യം ചെയ്ത് വരികയായിരുന്നു. ഇരുപ്രതികളെയും കസ്റ്റഡി കാലാവധി തീരുന്ന ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒക്ടോബര്‍ 12ന് രാവിലെ 9.45 നോടെയാണ് രമിത് വീടിനടുത്തുള്ള പെട്രോള്‍പമ്പിന് സമീപം വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായ സഹോദരിയെ ഡോക്ടറെ കാണിച്ചശേഷം അവരെ വീട്ടിലാക്കി മരുന്ന് വാങ്ങുന്നതിനായി റോഡിലിറങ്ങിയതായിരുന്നു രമിത്. പ്രതികളെ കേസന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയും കൊലപാതകം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഇവരില്‍ നിന്നു ലഭിച്ചുവെന്നുമാണ് അറിയുന്നത്. കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പ്രതികള്‍ സംഭവത്തിന് ശേഷം ഒളിപ്പിച്ചുവെച്ച സ്ഥലത്ത് നിന്നും അന്വേഷണ സംഘം ഇവരുടെ സഹായത്തോടെ തന്നെ കണ്ടെത്തിയിരുന്നു. മറ്റ് പ്രതികള്‍ വൈകാതെ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: