ഇന്ന് ലോകം മുഴുവന്‍ ഹോളിസ്റ്റിക് മെഡിസിന്റെയും ഹെര്‍ബല്‍ മെഡിസിന്റെയും സാധ്യതകള്‍ തേടുകയാണ്. ഈ സാധ്യതയ്ക്ക് മുന്നിലേക്ക് തുറന്ന വാതിലാണ് ദേശീയ ആയുര്‍വ്വേദ ദിനം. അതിന് തിരഞ്ഞെടുത്തത് ധന്വന്തരിജയന്തിയും.
ധന്വന്തരിയെന്ന വാക്കിന്റെ അര്‍ത്ഥം ”ശരീരത്തിന്റെ ഉള്ളില്‍നിന്ന് ഉയിര്‍കൊണ്ടത്” എന്നാണ്. ക്ഷീരസാഗര മഥനത്തിന്റെ അവസാന പാദത്തില്‍ നിരവധി ദിവ്യവസ്തുക്കള്ക്കുശേഷം ഉയിര്‍ന്നുവന്ന ധന്വന്തിരി കയ്യിലേന്തിയിരുന്നത് അമൃതും അട്ടയും (കുളയട്ട)ആയിരുന്നു. ഈ അമൃത് അമരത്വത്തിന്റെയും മഹാബോധത്തിന്റെയും മനുഷ്യന്റെ ജൈവിക ഊര്‍ജ്ജത്തിന്റെയും പ്രതീകമാണ്. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം സ്വന്തം ജീവശക്തിയുപയോഗിച്ച് തന്നില്‍ അന്തര്‍ലീനമായ പൈതൃകജ്ഞാനത്തിന്റെ സഹായത്തോടെ മനസ്സിനെ കടഞ്ഞെടുത്ത് ജ്ഞാനശക്തിയെ ഉപയോഗിച്ച് അമരത്വത്തിന്റെ പ്രതീകമായ അമൃത് ഉയര്‍ന്നുവരുമ്പോള്‍ അവിടെ ധന്വന്തരി രൂപത്തില്‍ പ്രകടമാകുന്നത് സ്വത്വഗുണമാണ്. അമൃത് രോഗനാശകം ആണ്. അമൃതസ്യാ പുത്രഃ എന്ന ഋഷിവാക്യം സ്മരിക്കുക.
ശരീരത്തിലെ അമൃത കലകളെ ഉണര്‍ത്തി വിഷകലകളെ നിഗ്രഹിക്കുന്ന ആയുസ്സിന്റെ താളമാണ് ആയുര്‍വ്വേദം. സാധാരണക്കാരനുപോലും അനുഭവഭേദ്യമായ ഈ ഭാരതീയ വൈദ്യദര്ശനമാണ് ലോകം മുഴുവനും അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതുതന്നെയാണ് ധന്വന്തരി ജയന്തിയില്‍ ആയുര്‍വ്വേദ ദിനം ആഘോഷിക്കുന്നതിന്റെ പ്രസക്തിയും.
ഇതുതന്നെയാണ് ആരോഗ്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നോട്ടു വച്ചിരിക്കുന്ന കാഴ്ചപ്പാട്. പ്രാചീന ഭാരതീയ ഭൂമിയിലേക്ക് അതിക്രമിച്ച് വന്നവര്‍ വാളും തീയും ഉപയോഗിച്ച് നരനായാട്ട് നടത്തി സനാതന സംസ്ക്കാരത്തിന് ബദലായി പ്രാകൃതസംസ്കൃതത്തെ പ്രതിഷ്ഠിക്കുകയായിരുന്നു. നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്ത് നിന്നത് ജനലക്ഷങ്ങളുടെ ആത്മവീര്യംകൊണ്ടാണ്. ഈ ആത്മവീര്യം ഓരോ വ്യക്തിക്കും അവന്റെ ജനിതക സ്രോതസ്സുകളില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഭാരത സനാതന ഭൂമിയെ ആര്‍ക്കും ഒരിക്കലും പൂര്‍ണ്ണമായി കീഴടക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ കാരണം അന്വേഷിച്ചവര്‍ നിരവധിയാണ്. അതില്‍ അല്‍പ്പമൊക്കെ വിജയിച്ചത് ഡച്ചുക്കാരാണ്. അവരുടെ ദീര്‍ഘകാലത്തെ ഗവേഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടത്തെ ജനതയുടെ ആത്മവീര്യത്തിന്റെയും വിധേയത്വമില്ലായ്മയുടെയും കാരണം വൈദ്യശാസ്ത്രത്തില്‍ അധിഷ്ഠിതമായ കുടുംബമായിരുന്നുവെന്ന് വ്യക്തമായി.
ജനിക്കുമ്പോള്‍തന്നെ ചുണ്ടുകളില്‍ ഇറ്റിച്ച് കൊടുക്കുന്ന ഉരമരുന്നും ആയിരം കുറുന്തോട്ടി നറുംപാലില്‍ കഷായംവച്ച് കുടിച്ച അമ്മയും ചേര്‍ന്നാണ് അവനെ രൂപപ്പെടുത്തിയത്. ഇത്തരം ദിവ്യ ഔഷധങ്ങളിലൂടെ ഒരുവന് ആത്മേബാധത്തോടെ ആര്‍ക്കും കീഴ്പ്പെടാത്തവനായി മാറുന്ന പാരമ്പര്യം ഇന്നും ഇവിടെ നിലനില്ക്കുന്നു. ഇത്തരം ഒരു പാരമ്പര്യം ലോകത്തില്‍ ഉണ്ടായിരുന്നത് ഭാരതത്തില്‍ മാത്രമായിരുന്നു. സകല കുതന്ത്രങ്ങളും ഉപയോഗിച്ചിട്ടും വിധേയരാകാത്ത ജനതയുടെ ജന്മരഹസ്യം ഒരേ കുടുംബങ്ങളില്‍ ഉണ്ടായിരുന്ന തനതു വൈദ്യ സമ്പ്രദായമായിരുന്നുവെന്ന് അവര്‍ വിലയിരുത്തി.
തനത് വൈദ്യത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍ തേടിയ ഡച്ചുകാര്‍ കോട്ടകെട്ടി കച്ചവടം ചെയ്യുന്നതിനോടൊപ്പം ഇവിടത്തെ ദിവ്യ ഔഷധങ്ങളെക്കുറിച്ച് പഠനവും തുടങ്ങി. ഇട്ടിഅച്യുതനെന്ന മഹാവൈദ്യനെയും അപ്പുഭട്ട്, രംഗഭട്ട്, വിനായകഭട്ട് എന്നീ ഗൗഡസാരസ്വത വൈദ്യന്മാരെയും ഉള്‍പ്പെടുത്തി കേരളത്തിലെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന അപൂര്‍വ്വ സസ്യശേഖരങ്ങളുടെ വിവരശേഖരണം തുടങ്ങി. പരിണത പ്രജ്ഞന്മാരായ ഈ വൈദ്യന്മാര്ക്ക് ഇവരുടെ ഉദ്ദേശ്യം മനസ്സിലാവുകയും അവര്‍ ആധികാരിക വിവരങ്ങള്‍ ഒന്നും കൊടുക്കാതെ അതില്‍നിന്ന് പിന്മാറുകയും ചെയ്തു. ഇത് അവരുടെ ജീവനാശത്തില്‍ വരെ എത്തി.
ഇങ്ങനെയാണ് ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന ഗ്രന്ഥം ഉത്ഭവിച്ചത്. ഇട്ടിഅച്ചുതന്റെ സമഗ്ര സംഭാവനകള്‍ കൈമോശം വന്നതിനെക്കുറിച്ച് പ്രശസ്ത ഗവേഷകനായ ഡോ. മണിലാലിന്റെ പഠനങ്ങള്‍ ശ്രദ്ധിക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുക. പരമ്പരാഗതമായ വൈദ്യശാസ്ത്രത്തെ രക്ഷിക്കാന്‍ സ്വന്തം ജീവന് നല്കിയ അജ്ഞാതരായ നിരവധി പേരുണ്ട്. അന്നുമുതല്‍ പാശ്ചാത്യര്‍ കണ്ണുവച്ച ഈ മേഘലയില്‍ ഉണ്ടായിരുന്ന നാട്ടറിവുകളെ ശേഖരിച്ച് ജര്‍മ്മനിയിലേക്ക് കടത്തിക്കൊണ്ട് പോവുകയും മലയാള ഭാഷയില്‍ അതിന്റെ അവശിഷ്ടംപോലും ഇല്ലാതാക്കുകയും ചെയ്ത ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മുതല്‍, മഞ്ഞളിന്റെയും ആര്യവേപ്പിന്റെയും പേറ്ററന്റ് കൈക്കലാക്കിയ ആധുനിക കാലലത്തുള്ളവര്വരെ ഈ പട്ടികയില്‍ ഉള്‍പ്പെടും.
താപസികളെയും പോരാളികളെയും സൃഷ്ടിച്ച രത്നഗര്‍ഭയുടെ ജനിതക സ്മൃതികളെ അടിയോടെ കരിച്ചുകളിഞ്ഞ് ഊഷരമായ രാജ്യത്ത് വിധേയത്വമുള്ള ജനതയെ സൃഷ്ടിക്കാനുള്ള ശ്രമം അവിരാമം തുടരുന്ന വേളയിലാണ് ആയുര്‍വേദ ദിനം ആഘോഷിക്കുന്നത്. ആയുര്‍വേദം ലോകസമാധാനത്തിന് എന്ന മുദ്രാവാക്യം ഭാവിയില്‍ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയും ഉയര്‍ത്തിപ്പിടിക്കും. പക്ഷെ, ഒരു ദര്‍ശനം ലോകം അംഗീകരിക്കണമങ്കില് അത് പിറന്ന നാട്ടിലെ ജനങ്ങള്‍ അതിനെ സ്വാംശീകരിക്കണം. അതിന് ആ വിദ്യ കൈകാര്യം ചെയ്യുന്ന സമര്‍ത്ഥരായ വൈദ്യന്മാര് ഉണ്ടാകണം. ഭൗതികവും ആത്മീയവുമായ തലങ്ങളില്‍ ഗവേഷണം നടക്കണം.
പതിനാറാം നൂറ്റാണ്ടിനുശേഷം ആയുര്‍വേദം പരിഷ്കരിക്കപ്പെട്ടില്ല എന്ന്വ്യാപകമായി പരാതിയുണ്ട്. ഇതിനായി ചരകനും ശുശ്രുതനുമൊക്കെ നടത്തിയ ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ സജീവമാവേണ്ടിയിരിക്കുന്നു. രാഘവന് തിരുമുല്‍പ്പാട്, വൈദ്യമഠം നാരായണന് നമ്പൂതിരി, നിര്‍മലാനന്ദഗിരി തുടങ്ങിയ താപസതുല്യന്മാരായ പല വൈദ്യന്മാരും നമുക്കുണ്ട്. ആധുനിക വൈദ്യശാസത്രം കൈയൊഴിഞ്ഞ സങ്കീര്‍ണമായ നിരവധി രോഗങ്ങള്‍ ചികിത്സിച്ച് സുഖപ്പെടുത്തുന്ന ഇത്തരം നൂറുകണക്കിന് അപൂര്‍വ്വ വൈദ്യന്മാരുടെ നിരീക്ഷണങ്ങളെയും ഗവേഷണങ്ങളെയും ഏകോപിപ്പിച്ച് ഒരു പുതിയ സിലബസ് രൂപപ്പെടുത്തേണ്ടതാണ്.
പലപ്പോഴും ആയുര്‍വേദം ആധുനിക വൈദ്യശാസ്ത്രത്തിന്റെ രണ്ടാം നിരയാവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഇതിന് കാരണം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരല്ല, മറിച്ച് ഭാരതീയ ദര്‍ശനവുമായി പുലബന്ധംപോലും ഇല്ലാത്ത ഭരണകര്‍ത്താക്കളായിരുന്നു.
ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റേയും ആരോഗ്യഭാരതിയുടേയുമൊക്കെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളും ചര്‍ച്ചകളും ഈ മേഖലയിലെ സമഗ്ര പരിഷ്കരണത്തിനുള്ള ചൂണ്ടുപലകയാണ്. ഈ ഡിസംബറില്‍ വിജ്ഞാന് ഭാരതിയുടെ നേതൃത്വത്തില്‍ കല്‍ക്കട്ടയില്‍ നടക്കുന്ന ഏഴാം ലോക ആരോഗ്യ സമ്മേളനത്തില്‍ ഭാരതീയ ആയുര്‍വേദ രംഗത്ത് സമഗ്രമായ പരിഷ്കരണത്തിനുള്ള പ്രഖ്യാപനങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിഭീകരരമാം വിധം പാരിസ്ഥിതിക നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നാട്ടില്‍ ചെറിയ ചെറിയ സസ്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുവരുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഘങ്ങള്‍ ആശയ്ക്ക് വകനല്കുന്നു. ലക്ഷക്കണക്കിന് രൂപ കാന്‍സര്‍ രോഗത്തിന് മുടക്കുന്നതിനേക്കാള്‍ നല്ലത്, അമ്മിക്കല്ലില്‍ അരച്ച മഞ്ഞള്‍ ഉപയോഗിക്കുന്നതാണ് എന്ന കാര്യം പുതിയ തലമുറ മനസ്സിലാക്കി വരുന്നു.
സോഷ്യല്‍ മീഡിയയ്ക്കും ഇതില്‍ വലിയ പങ്കുണ്ട്. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും നാട്ടറിവുകളുടെയും വൈദ്യത്തിന്റേയും കൂട്ടായ്മകളില്‍ നാല്പത് വയസ്സില്‍ താഴെയുള്ള യുവാക്കളാണ് സംവാദം നടത്തുന്നത്. കുഞ്ഞിന്റെ കാലിന് ബലക്കുറവ് ഉണ്ടാകുമ്പോള്‍ ബാലസുധ നല്കി വയറിളക്കി കുഞ്ഞിനെ സമഗ്രതയിലേക്ക് കൊണ്ടുവരുന്ന മുത്തശ്ശിമാര്‍ ഉള്ളിടത്തോളം ഈ ശാസ്ത്രം ശാശ്വതമാണ്. ചരകനും ശുശ്രുതനും പറയുന്നു, ശാശ്വതോയം ആയുര്‍വേദം. ഇത് ശാശ്വതമാകുന്നത് അത് ഉപയോഗിക്കുന്നവരിലൂടെയാണ്, അതില്‍ അഭിമാനം കൊള്ളുന്നവരിലൂടെയുമാണ്. ആയുര്‍വേദത്തില്‍ അവഗാഹവും ഗവേഷണത്വരയുമുള്ള ജനതയെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം. അതിന് ഈ ദേശീയ ആയുര്‍വേദ ദിനത്തില്‍ അമൃതസ്വരൂപനും പരമഗുരുവുമായ വൈദ്യനാഥനെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: