കേരളത്തില്‍ പ്രതിയോഗികളായ ആര്‍എസ്എസിനും മറ്റുമെതിരെ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമപരമ്പരകളെ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല് ശക്തമായി അപലപിക്കുന്നു.
കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ 1942 മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ജനങ്ങളില്‍ ദേശാഭിമാനവും ഐക്യബോധവും സൃഷ്ടിക്കാനും, സംഘടന ജനപ്രീതിയും സ്വാധീനവും ആര്‍ജിക്കാനും തുടങ്ങിയതോടെ സംഘശാഖകള്‍ക്കും സ്വയംസേവകര്ക്കുമെതിരെ യാതൊരു പ്രകോപനവുമില്ലാതെ അനിയന്ത്രിതമായ ആക്രമണം സംഘടിപ്പിച്ച് ആര്‍എസ്എസിനെ ഇല്ലായ്മ ചെയ്യാന്‍ ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം ശ്രമം തുടങ്ങിയിരുന്നു. മാര്‍ക്സിസം എന്ന ആശയം സ്വാഭാവികമായി തന്നെ അസഹിഷ്ണുത നിറഞ്ഞതും സമഗ്രാധിപത്യ സ്വഭാവമുള്ളതുമാണ്.
ഏഴ് പതിറ്റാണ്ടിനിടെ 250 ലേറെ യുവാക്കളും ഊര്‍ജസ്വലരും ഭാവിയുടെ വാഗ്ദാനങ്ങളുമായ സംഘപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. നേതാക്കളുടെ മൗനാനുവാദത്തോടെയും ഒത്താശയോടെയും രക്തദാഹികളായ സിപിഎമ്മുകാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിന് സ്ത്രീ-പുരുഷന്മാര്ക്ക് പരിക്കേറ്റിട്ടുമുണ്ട്. സിപിഎമ്മിന്റെ കോട്ടയായി കരുതുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് ഇതിലേറെയും. സംശുദ്ധമായ സ്നേഹത്തിലധിഷ്ഠിതമായ സംഘത്തിന്റെ ദേശാഭിമാന തത്വശാസ്ത്രത്തിലും തിളങ്ങുന്ന പ്രതിഛായയിലും പ്രവര്‍ത്തനത്തിലും ആകര്‍ഷിക്കപ്പെട്ട് തങ്ങളുടെ അണികള്‍ അതിലേക്കൊഴുകുന്നതാണ് സിപിഎമ്മിന് സഹിക്കാനാവാത്തത്.
‘ആരോടും പകയില്ല, എല്ലാവരോടും സൗഹൃദം’ എന്നത് ആപ്തവാക്യമായ സംഘത്തിന്റെ പതിവനുസരിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ രമ്യതയും പാരസ്പര്യവും ഐക്യവും കൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണ്. ദേഭഭാവനകള്ക്കതീതമായി സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷമുണ്ടാക്കാന്‍ സംഘം ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, സിപിഎം വിവേകരഹിതമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്.
അടുത്തിടെ 2016 ജൂലായ് 11 ന് ബിഎംഎസ് പ്രവര്‍ത്തകനായ സി.കെ. രാമചന്ദ്രനെ സ്വന്തം ഭാര്യയുടെ മുന്നിലിട്ട് സിപിഎം അക്രമികള്‍ മൃഗീയമായി കൊലചെയ്യുകയുണ്ടായി. ഭര്‍ത്താവിന്റെ ജീവനുവേണ്ടി ആ പാവം സ്ത്രീ കെഞ്ചിയെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടില്ല. 2016 ഒക്ടോബര്‍ 12 ന് കെ. രമിത്ത് എന്ന യുവാവിനെ പട്ടാപ്പകല്‍ വീടിന് മുന്നിലിട്ട് വെട്ടിക്കൊന്നു.
ഗര്‍ഭവതിയായ സഹോദരിക്ക് മരുന്നുവാങ്ങാന്‍ പോകുമ്പോഴായിരുന്നു ഇത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രമിത്ത്. ബസ് ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ അച്ഛനെയും 14 വര്‍ഷം മുന്‍പ് ബസ് ഓടിച്ചുകൊണ്ടിരിക്കെ സിപിഎം ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയതാണ്. സിപിഎമ്മിന്റെ പ്രാകൃതമായ അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ഏറ്റവും പുതിയ ഉദഹരണങ്ങളാണിത്. വിവിധ രംഗങ്ങളില്‍ സജീവമായ സംഘപ്രവര്‍ത്തകര്‍ക്കെതിരെ മാത്രമല്ല സിപിഎം അക്രമം നടത്തുന്നത്. മാതൃസംഘടനയായ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന സിപിഐ, മുന്നണിയില്ത്തന്നെയുള്ള ആര്‍എസ്പി, ജനതാദള്‍ തുടങ്ങിയവയും ഇവരുടെ അക്രമത്തിനിരയാവുന്നു.
പാര്‍ട്ടി വിടുന്ന സ്വന്തം സഖാക്കളെയും സിപിഎം അരുംകൊല ചെയ്യുകയാണ്. 2012 മെയ് നാലിലെ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉദാഹരണം. പാവപ്പെട്ടവരും പിന്നാക്കക്കാരും ദളിതരും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നവരുമാണ് മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ ഇരകളാവുന്നത്. എന്നിട്ടും ഇവരുടെയൊക്കെ രക്ഷകരാണ് തങ്ങളെന്ന സിപിഎമ്മിന്റെ നാട്യമാണ് ഏറ്റവും വിരോധാഭാസം. സ്ത്രീകളെയും പിഞ്ചുകുട്ടികളെപ്പോലും സിപിഎം അക്രമികള്‍ വെറുതെ വിടുന്നില്ല.
സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ ആഭ്യന്തര വകുപ്പ് കയ്യടക്കി പോലീസിനെ വരുതിയിലാക്കുന്നു. ഇതാകട്ടെ സംഘശാഖകളും സ്വയംസേവകരെയും നിര്‍ബാധം ആക്രമിക്കാന്‍ സിപിഎമ്മുകാര്‍ക്ക് അവസരം നല്കുന്നു. സംഘപ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുകയെന്നതുമാത്രമല്ല സിപിഎമ്മിന്റെ പ്രവര്‍ത്തന രീതി. കാര്‍ഷിക വിളകള്‍, വീടുകള്‍, വീട്ടുപകരണങ്ങള്‍, സ്കൂള്‍ കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ നശിപ്പിച്ച് സംഘകുടുംബങ്ങളെ സാമ്പത്തികമായി അശക്തരാക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അരക്ഷിതരാക്കുകയും ചെയ്യുന്നു. സിപിഎമ്മിന്റെ അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധ രീതികളും അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നിസ്സാരകാര്യങ്ങള്‍ക്കുപോലും ശക്തമായി പ്രതികരിക്കുന്നവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
സിപിഎമ്മിന്റെ അക്രമങ്ങളും ചോര മരവിപ്പിക്കുന്ന കൊലപാതകങ്ങളും നേരിട്ടുകൊണ്ടുതന്നെ സ്വയംസേവകര്‍ പതിന്മടങ്ങ് ധീരതയോടെ സംഘത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുകയാണ്. വിവിധരംഗങ്ങളില്‍ സംഘപ്രവര്‍ത്തനം അതിവേഗം വളരുന്നു. അതുമായി ജനങ്ങള്‍ വന്‍തോതില്‍ സഹകരിക്കുകയും ചെയ്യുന്നു.
അക്രമികള്‍ക്കെതിരെ ഒട്ടും വൈകാതെ ഉചിതമായ നടപടികളെടുത്ത് കേരളത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഖിലഭാരതീയ കാര്യകാരി മണ്ഡല് ആവശ്യപ്പെടുന്നു. വിവിധരംഗങ്ങളില്‍ സിപിഎമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ ജനവികാരമുയര്‍ത്താന്‍ ബഹുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: