കറാച്ചി: പാക്കിസ്ഥാന് സിന്ധ് പ്രവിശ്യയിലെ 93 മദ്രസകള്‍ക്ക് ഭീകര പ്രവര്‍ത്തനത്തില്‍ പങ്ക്. മതപഠനത്തിന്റെ മറവില്‍ മദ്രസകള്‍ ഭീകരതയെ സഹായിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി. തുടര്‍ന്ന് കര്‍ശന നടപടിക്ക് സിന്ധ് പ്രവിശ്യയുടെ മുഖ്യമന്ത്രി മുറാദ് അലി ഷാ നിര്‍ദ്ദേശം നല്കി.
സിന്ധ് പ്രവിശ്യയിലെ മദ്രസകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നതാണ്. ഇവിടങ്ങള്‍ നിരോധിത സംഘടനകളുടെ നേതാക്കള്‍ക്ക് താവളം പോലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്രസകളെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഷായുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ദ് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മേഖലയിലെ ക്രമസമാധാനത്തെ കുറിച്ച് വിലയിരുത്തുന്നതിനായിരുന്നു യോഗം. മേജര്‍ ജനറല്‍ ബിലാല്‍ അക്ബറും ഇന്റലിജന്‍സ് മേധാവികളും പങ്കെടുത്തു.
പോലീസിനോടും റേഞ്ചര്‍മാരോടും കര്‍ശന നടപടിക്കു നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി, നിരപരാധികളുടെ രക്തം ചിന്താനും വിശുദ്ധ സ്ഥലങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാനും അനുവദിക്കില്ലെന്ന് പ്രസ്താവിച്ചു. 93 മദ്രസകളുടെ ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കറാച്ചിയിലും സമീപ പ്രദേശങ്ങളിലുമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും പലര്‍ക്കും ഭീകര പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: