പൊന്‍കുന്നം: കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ ബസ് തനിയെ ഉരുണ്ട് സംസ്ഥാനപാത മറികടന്ന് താഴ്ചയിലുള്ള വീട്ടില്‍ ഇടിച്ചു നിന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു അപകടം. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് 6.05ന് തിരുവനന്തപുത്തേക്ക് സര്‍വീസ് നടത്തുന്ന ആര്‍പിഇ 89 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പിപി റോഡിലൂടെ മറ്റു വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
സര്‍വീസ് തുടങ്ങുന്നതിനായി സ്റ്റാര്‍ട്ട് ചെയ്ത് ഡിപ്പോയില്‍ നിന്നുള്ള ഇറക്കത്തില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ പി.സി. ചാക്കോ പുറത്തിറങ്ങി ടയറുകളും മറ്റും പരിശോധിക്കുന്നതിനിടെ ബസ് തനിയെ മുന്നോട്ട് ഉരുളുകയായിരുന്നത്രേ. നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നില്ലെന്നും ബസിന് ബ്രേക് തകരാര്‍ ഇല്ലായിരുന്നുവെന്നും പ്രാഥമികിന്വേഷണത്തില് കണ്ടെത്തി. ഈ സമയം കണ്ടക്ടറും യാത്രക്കാരും ബസിലുണ്ടായിരുന്നില്ല.
അപകടത്തില്‍പ്പെട്ട പുതിയ ബസിനു സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഈ സമയം വീടിന്റെ മുന്‍ഭാഗത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പുളിയന്‍കുന്നേല്‍ അപ്പു ജോസ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം ഇതു നാലാം തവണയാണ് ഇതേ വീട്ടുമുറ്റത്തേക്ക് സമാനമായ രീതിയില്‍ കെഎസ്ആര്‍ടിസി ബസ് പതിക്കുന്നത്.
നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിപി റോഡിന്റെ ഓരത്തു സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളും പുരയിടത്തിലെ തേക്ക്മരവും തകര്‍ത്താണ് ബസ് വീടിന്റെ ഭിത്തിയിലിടിച്ചു നിന്നത്. തൊട്ടടുത്ത് പാതയോരത്തുണ്ടായിരുന്ന 11 കെവി ട്രാന്‍സ്ഫോര്‍മറില്‍ ബസ് ഇടിക്കാതിരുന്നതിനാലും വന്‍ദുരന്തം ഒഴിവായി. വീടിനും കേടുപാടുകള്‍ സംഭവിച്ചിച്ചു. അപകടത്തെത്തുടര്‍ന്ന് കോര്പ്പറേഷന് വകുപ്പുതല അന്വേഷണം ആരംഭിച്ചു.
പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ക്രെയിനും മറ്റുമുപയോഗിച്ച് ബസ് ഡിപ്പോയിലേക്കു മാറ്റി. ഡിപ്പോ പരിസരത്തു നിന്ന് പിപി റോഡിലേക്കുള്ള ഇറക്കത്തില്‍ രാത്രികാലങ്ങളില്‍ ബസുകള്‍ നിര്‍ത്തിയിടുക പതിവാണ്. ഇത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: