രാമപുരം: ജനപ്രതിനിധികള്‍ അറിയാതെ പഞ്ചായത്ത് സെക്രട്ടറി വിവാദമായ കുറിഞ്ഞി കോട്ടമലയില്‍ പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു.
ഭരണക്ഷിയില്‍പെട്ട കോണ്‍ഗ്രസിന്റെ അഞ്ച് മെമ്പര്‍മാരും അറിയാതെയാണ് സെക്രട്ടറി ലൈസന്‍സ് നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൈനി സന്തോഷ് പറഞ്ഞു. ജനവാസകേന്ദ്രത്തില്‍ ജനജീവിതം താറുമാറാക്കുന്ന പാറമടയ്ക്ക് തങ്ങള്‍ എതിരാണെന്നും പിന് വാതിലിലൂടെ ലൈസന്‍സ് നല്കിയ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെയും ഇതിനു വേണ്ടി ഗൂഢാലോചന നടത്തിയവരെയും ശിക്ഷിക്കണമെന്നും ഷൈനി സന്തോഷ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതിയിലെ ഭിന്നത മറനീക്കി പുറത്ത് വന്നതോടെ കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക തീരുമാനത്തെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃയോഗം ഇന്ന് രാമപുരത്ത് ചേരും. പിന്തുണ പിന്‍വലിയ്ക്കാനുള്ള സാധ്യത കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുന്നില്ല. കോണ്‍ഗ്രസ് മുന്നണി വിടുന്ന സാഹചര്യമുണ്ടായാല്‍ കേരള കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും. സെക്രട്ടറി സ്വന്തം ഇഷ്ടപ്രകാരം ലൈസന്‍സ് നല്‍കിയതാണെന്ന പ്രസിഡന്റിന്റെ വാദം തെറ്റാണെന്നും അങ്ങനെയാണെങ്കില്‍ ലൈസന്‍സ് മരവിപ്പിയ്ക്കാനുള്ള അധികാരം പഞ്ചായത്ത് കമ്മിറ്റിക്കുണ്ടെന്നും സമരസമിതി നേതാക്കള്‍ പറയുന്നു.
കോട്ടമലയില്‍ നിന്നും കഴിഞ്ഞ ദിവസം വന്‍ കരിങ്കല്ല് താഴേയ്ക്ക് പതിച്ച വിവരം നാട്ടുകാര്‍ ആര്.ഡി.ഓ. യെയും റവന്യു ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. രണ്ട് മാസം മുന്‍പ് ഇത്തരം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് കളക്ടറുടെ നിര്‍ദ്ദേശാനുസരണം ആര്.ഡി.ഓ. ടാക്സ് ഫോഴ്സ് രൂപീകരിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ടാക്സ് ഫോഴ്സ് അംഗങ്ങളോ സംഭവം ഉണ്ടായിട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: