കുണ്ടറ: വാറണ്ട് കേസില്‍ കുണ്ടറ പോലീസ് പിടികൂടിയ പ്രതി ആശുപത്രിയില്‍ മരിച്ചു. പെരിനാട് തൊണ്ടിറക്ക് മുക്കില്‍ ചേറ്റുകടവ് വീട്ടില്‍ കൂലിപ്പണിക്കാരനായ കുഞ്ഞുമോന് (41) ആണ് മരിച്ചത്. കുഞ്ഞുമോന്റെ മരണം പോലീസ് മര്‍ദ്ദനത്താല്‍ ആണെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.
ഞായറാഴ്ച രാത്രി കുണ്ടറ പോലീസ് വാറണ്ട് ഉണ്ടെന്ന് പറഞ്ഞു കുഞ്ഞുമോനെ വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്തിരുന്നു. പിറ്റേന്ന് രാവിലെ പെറ്റി അടയ്ക്കാനുള്ള മൂവായിരം രൂപയുമായി പോലീസ് സ്റ്റേഷനില്‍ എത്താന്‍ അമ്മ ചെല്ലമ്മയോട് നിര്‍ദ്ദേശം നല്കിയ പോലീസ് കുഞ്ഞുമോനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെ സ്റ്റേഷനിലെത്തിയ ചെല്ലമ്മയോട് കുഞ്ഞുമോനെ കോടതിയില്‍ ഹാജരാക്കുമെന്നും അവിടെയെത്തി തുക അടച്ചാല്‍ മതിയെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് ഉച്ചയോടെ പോലീസ് ചെല്ലമ്മയെ ഫോണില്‍ ബന്ധപ്പെടുകയും ജില്ലാ ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
ആശുപത്രിയിലെത്തിയ ചെല്ലമ്മയെ ബോധരഹിതനായി കിടക്കുന്ന കുഞ്ഞുമോനെ ഏല്‍പ്പിച്ച ശേഷം പോലീസ് കടന്നു കളഞ്ഞെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുഞ്ഞുമോന്റെ സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തി ഡോക്ടര്‍മാരോട് ചെല്ലമ്മ കാര്യം പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയായതിനാല്‍ സംഭവം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മകന് തലക്ക് ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ തന്നൊട് പറഞ്ഞിരുന്നുവെന്നും ചെല്ലമ്മ പറയുന്നു.
അതേസമയം വെളുപ്പിനെയാണ് കുഞ്ഞുമോനെ കസ്റ്റഡിയിലെടുത്തതെന്നും വാറണ്ട് പ്രതിയായതിനാല്‍ വിട്ടയച്ചില്ലെന്നും ഉച്ചയ്ക്ക് കോടതിയിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെ കുഞ്ഞുമോന് തളര്‍ന്നു വീണതായും പോലീസ് പറയുന്നു. ഉടന്‍ തൊട്ടടുത്ത താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളാണെന്നു കണ്ട് ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു എന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: