കൊച്ചി: ഭാരതവും ന്യൂസിലാന്റും വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയതായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്‍ കീ. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകും. സാങ്കേതികവ്യാപാര രംഗത്ത് ഇരുരാജ്യങ്ങള്‍ക്കും കൂടുതല്‍ പ്രയോജനം ലഭിക്കാന്‍ ചര്‍ച്ചകള്‍ സഹായകരമായി. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെടുമ്പാശേരി വിമാനത്താവളം ലോകത്ത് തന്നെ ഏറ്റവും മനോഹരമാണെന്നും ജോണ്‍ കീ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും സംഘവും സിയാലിന്റെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി3 സന്ദര്‍ശിച്ചു. ന്യൂസിലാന്റ് കമ്പനിയായ ഗ്ലൈഡ് പാത്ത് സ്ഥാപിച്ച അത്യാധുനിക ഇന്‍ലൈന്‍ ബാഗേജ് ഹാന്റ്ലിങ് സംവിധാനത്തിന്റെ പ്രവര്‍ത്തനം വീക്ഷിച്ചു.
ന്യൂസിലാന്റുമായി ചേര്‍ന്നുള്ള സംരംഭം സന്തോഷം പകരുന്നതാണെന്ന് ജോണ്‍ കീ അഭിപ്രായപ്പെട്ടു. ഒന്നര മണിക്കൂര്‍ പ്രധാനമന്ത്രി ഇവിടെ ചെലവഴിച്ചു. ജോണ്‍ കീക്കും സംഘത്തിനും വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. ഭാരത പര്യടനത്തിനിടെ ബിസിനസ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള 81 അംഗസംഘം സിയാല്‍ സന്ദര്‍ശിച്ചത്.
സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍ എന്നിവരാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. സന്ദര്‍ശനത്തിനുശേഷം ജോണ്‍ കീയും സംഘവും ഇന്‍ഡോനേഷ്യയിലേയ്ക്ക് മടങ്ങി.
രാജ്യത്ത് ആദ്യമായി കളര്‍ സിടി സ്കാനര്‍ ഉപയോഗിച്ച് രണ്ടാഘട്ട ബാഗേജ് സ്ക്രീനിംഗ് സംവിധാനമാണ് ടി3യിലുള്ളത്. ബാഗിന്റെ ത്രിമാന കളര്‍ ദൃശ്യങ്ങളും ബാഗിനുള്ളിലെ ജൈവ, അജൈവ വസ്തുക്കള്‍ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കും. നൂറുകോടി രൂപ ചിലവഴിച്ചാണ് സംവിധാനം ഒരുക്കിയത്. 1100 കോടി രൂപ മുടക്കി നിര്‍മ്മിച്ച മൂന്നാം ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ അവസാനഘട്ട ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മൂന്നാം ടെര്‍മിനലിലേയ്ക്ക് വിമാനങ്ങള്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: