തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ്-ഐപിഎസ് പോര് രൂക്ഷം. ധനവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ്സെക്രട്ടറി കെ.എം. അബ്രഹാമിന്റെ വീട്ടിലെ വിജിലന്‍സ് പരിശോധന പോരിന് ആക്കം കൂട്ടി. അനധികൃത സ്വത്തുസമ്പാദന കേസിലാണ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് പരിശോധന നടത്തിയത്. അതേസമയം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അനുമതിയോ വാറണ്ടോ ഇല്ലാതെ പരിശോധന നടത്തിയെന്നാരോപിച്ച് ഐഎഎസ് കൂട്ടായ്മ പ്രതിഷേധിച്ചു.
അനധികൃതസ്വത്ത് സമ്പാദനമെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കെ.എം. അബ്രഹാം തന്റെ സ്വത്തുവിവരങ്ങള്‍ വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നിട്ടും വീട്ടിലെത്തി വിജിലന്‍സ് പരിശോധന നടത്തിയത് തന്നെ മനഃപ്പൂര്‍വം അപമാനിക്കാനാണെന്ന് അബ്രഹാം പറയുന്നു. അദ്ദേഹം ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദിനെ നേരില്‍കണ്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. അബ്രഹാമിനെ കൂടാതെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ചീഫ്സെക്രട്ടറിയെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇതോടെ ജേക്കബ് തോമസിനെതിരായ ഐഎഎസ് കൂട്ടായ്മയുടെ പടയൊരുക്കം പരസ്യമായി.
വിജിലന്‍സിന്റെ നടപടി ഐഎഎസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്നതാണ്. സത്യസന്ധവും സുതാര്യവുമായി ജോലി ചെയ്യുന്ന ഐഎഎസുകാരെ പുകമറയ്ക്കുള്ളില്‍ നിര്‍ത്താനാണ് വിജിലന്‍സിന്റെ ശ്രമമെന്നും അവര്‍ ആരോപിക്കുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ശേഷം ഐഎഎസുകാര്‍ക്കെതിരെ നിരന്തരം കേസെടുക്കുകയാണ്. വിജിലന്‍സിന്റെ ഇപ്പോഴത്തെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഐഎഎസ് കൂട്ടായ്മ പരാതിപ്പെടുന്നു.
എന്നാല്‍ പരിശോധന മാനദണ്ഡം പാലിച്ചാണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. വിജിലന്‍സ് കോടതിയാണ് അബ്രഹാമിനെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവിട്ടത്. അന്വേഷണസംഘം അത് മാത്രമാണ് ചെയ്തത്. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വീടിന്റെ അളവെടുക്കുകയാണുണ്ടായതെന്നും ജേക്കബ് തോമസ് പറയുന്നു. തന്റെ സര്‍വീസ് കേസില്‍ സിബിഐ ഇടപെടലുണ്ടായതിന് കാരണം സംസ്ഥാനത്തെ ഐഎഎസ് ലോബിയാണെന്ന് ജേക്കബ് തോമസ് സംശയിക്കുന്നു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നെന്ന വിവരം പുറത്തുവിട്ടതിന് പുറകില്‍ കെ.എം. അബ്രഹാമാണെന്നും ജേക്കബ് തോമസ് ഉറച്ചുവിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: