കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. ടോം ജോസിന്റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകളിലും ഇരിങ്ങാലക്കുടയിലെ ഭാര്യ വസതിയിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. ഐഎഎസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ടോം ജോസ്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് റെയ്ഡ് നടത്തുന്നതെന്ന് ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടോം ജോസ്, വരുമാനത്തിന്റെ 60 ശതമാനത്തില്‍ കൂടുതല്‍ സ്വത്തുക്കള്‍ സമ്പാദിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴര മണിയോടെയാണ് കൊച്ചി വിജിലന്‍സ് സെല്ലിലെ സി.ഐ സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ടോം ജോസിന്റെ കലൂര്‍ ലിങ്ക് റോഡിലെ സ്കൈലൈന്‍ അപ്പാര്‍ട്ടുമെന്റിലെ ഫ്ലാറ്റില്‍ പരിശോധനയ്ക്ക് എത്തിയത്. ഫ്ലാറ്റ് അടഞ്ഞ് കിടന്നതിനാല്‍ അദ്ദേഹത്തിന്റെ ഇരിങ്ങാലക്കുടയിലായിരുന്ന ഭാര്യയെ വിളിച്ചു വരുത്തുകയും ഫ്ലാറ്റ് തുറന്ന് പരിശോധിക്കുകയുമായിരുന്നു. ഇരിങ്ങാലക്കുടയിലെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.
തിരുവനന്തപുരത്ത് ടോം ജോസിന്റെ തന്നെ ഉടമസ്ഥതയിലുള്ള കോര്‍ഡിയല്‍ റീജന്‍സിയിലെ അഞ്ചാമത്തെ നിലയിലെ ഫ്ലാറ്റിലാണ് മറ്റൊരു റെയ്ഡ് നടക്കുന്നത്. എറണാകുളം വിജിലന്‍സ് സെല്ലിലെ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ടോം ജോസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയതും സെര്‍ച്ച് വാറണ്ട് വാങ്ങിയതും. ടി.യു സൂരജിനെതിരെയുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും വേണുഗോപാലായിരുന്നു.
കൊച്ചിയിലുള്ള ഫ്ലാറ്റിലാണ് ടോം ജോസ്, തന്റെ രേഖകളെല്ലാം സൂക്ഷിച്ചിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങള്‍ക്ക് തിരുവനന്തപുരത്ത് എത്തുമ്പോള്‍ മാത്രമാണ് കോര്‍ഡിയല്‍ റീജന്‍സിയില്‍ താമസിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: