തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള സിബിഐ നടപടി സ്വാഭാവികമാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതേസമയം
വിജിലന്‍സ് നടത്തിയ പരിശോധനയ്ക്കെതിരെ കെ.എം എബ്രഹാം നല്കിയ പരാതിയില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കെ.എം എബ്രഹാമിന്റെ വീട്ടിലെ പരിശോധനയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. എങ്ങനെ വീഴ്ച സംഭവിച്ചുവെന്നത് സംബന്ധിച്ചാണ് വിശദീകരണം ചോദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ ഏതെങ്കിലും സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്ന ആളാണെന്ന് തോന്നിയിട്ടില്ല. അദ്ദേഹത്തിനെതിരെയുള്ള സിബിഐ നടപടിക്രമം പോലും സ്വാഭാവികമാണെന്ന് സര്‍ക്കാര്‍ കരുതുന്നില്ല.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുമ്പ് നിയമവശങ്ങള്‍ കൂടി പരിഗണിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരല്‍ തുടരുന്നുവെന്നും ഇവരുടെ അഭിപ്രായഭിന്നത കാരണം സെക്രട്ടേറിയറ്റില്‍ ഒന്നും നടക്കാത്ത അവസ്ഥയാണുള്ളതെന്നുമാണ് സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
സാധാരണക്കാരുടെ പല ആവശ്യങ്ങളും നടക്കാത്ത സാഹചര്യമാണ് സെക്രട്ടേറിയറ്റില്‍ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പബ്ലിസിറ്റി മാനിയയാണോ എന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: