കുറ്റിയാടി: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി താല്‍ക്കാലിക നിയമനങ്ങളും അനധികൃത നിയമനങ്ങളും വ്യാപകമാവുന്നു.
മുപ്പതിലേറെ വര്‍ഷങ്ങളായി വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് റജിസ്റ്റര്‍ ചെയ്ത് കൃത്യമായി പുതുക്കിവരുന്ന പ്രായപരിധി കഴിയാറായ നിരവധിയാളുകള്‍ റാങ്ക്ലിസ്റ്റില് നില്‍ക്കുമ്പോഴാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ വ്യാപകമാവുന്നത്. കഴിഞ്ഞ ദിവസം വടകരയില്‍ വിളിച്ചുചേര്‍ത്ത എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളില്‍ പേര് റജിസ്റ്റര്‍ ചെയ്തവരുടെ യോഗം സംഭവത്തില്‍ പ്രതിഷേധിച്ചു. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
കൃത്യസമയത്ത് പുതുക്കാതെ റജിസ്ട്രേഷന് കാന്സലായവര്ക്ക് മുന്‍കാലപ്രാബല്യത്തോടെ റജിസ്ട്രേഷന് പുതുക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ നല്കുന്ന ആനുകൂല്യം റജിസ്ട്രേഷന് കൃത്യതയോടെ പുതുക്കി വരുന്നവരെ തഴയുന്നതിലേക്ക് കാരണമാവുന്നതായും യോഗം ചൂണ്ടിക്കാട്ടി. ഇത്തരം ആനുകൂല്യം അവസാനിപ്പിക്കണമെന്നും കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.വടകര താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ നൂറ് കണക്കിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ടെന്നും യോഗം ചൂണ്ടികാട്ടി.
എല്ലാ വിധതാല്ക്കാലിക നിയമനങ്ങളും എംപ്ലോയ്മെന്റ് വഴിയാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഓഫീസ് ജോലികളില്‍ എംപ്ലോയ്മെന്റ് വഴി നിയമനം നടത്തുക, കുടുംബശ്രീ എഡിഎസ്, സിഡിഎസ് ഓഫീസ് ജോലികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളില്‍ റജിസ്റ്റര്‍ ചെയ്തവരെ പരിഗണിക്കുക, പാര്‍ട്ട് ടൈം സ്വീപ്പര്‍ പോസ്റ്റിലേക്കുള്ള നിയമനത്തിനുള്ള പ്രായപരിധി 55 വയസ്സായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളുംകൂട്ടായ്മ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: