കോഴിക്കോട്: താത്വികമായി ശ്രീകൃഷ്ണ തത്വമറിയാന്‍ ഭഗവദ്ഗീത പഠിക്കണമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. തളി സാമൂതിരി ഗുരുവായൂരപ്പന് ഹാളില്‍ നടക്കുന്ന ഭാഗവതകഥാമൃതത്തിന്റെ മൂന്നാം ദിനത്തില്‍ ശ്രീകൃഷ്ണാവതാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സാമൂഹിക സാംസ്കാരികരാഷ്ട്രീയ ദാര്‍ശനിക ചേതനയില്‍ എന്നും വസന്തം വിരിയിക്കുന്ന ശ്രീകൃഷ്ണന് പുരുഷോത്തമനാണ്. സങ്കുചിത ചിന്തകള്‍ സമ്മാനിക്കുന്ന ഭാരം കംസഭാവത്തില് അരങ്ങു ഭരിക്കുമ്പോള്‍ കൃഷ്ണാവതാരം പ്രാര്ത്ഥിച്ചാവാഹിക്കണം.
അസഹിഷ്ണുത കംസന്റെ മുഖമുദ്രയാവുമ്പോള്‍ കൃഷ്ണന് വിശ്വപ്രേമത്തിന്റെ വക്താവാകുന്നു. ശ്രീകൃഷ്ണന്റെ മായിക പുഞ്ചിരിക്കു പിറകില്‍ തത്വജ്ഞാനത്തിന്റെ നിര്‍വൃതിയുണ്ട്. കൃഷ്ണനെ തേടുക എന്നത് സ്വന്തം സ്വത്വം അന്വേഷിക്കലാകുന്നു. നാം നമ്മില്‍ നിന്നും അകലുന്നത് കംസസ്വാധീനം കൊണ്ടാണ്. അതിന്റെ വീര്‍പ്പുമുട്ടല്‍ നമ്മുടെ ജീവിതത്തെ ദുസ്സഹമാക്കുമെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകീട്ട് ആറുമുതല്‍ രുക്മിണീസ്വയംവരം എന്ന വിഷയത്തില്‍ സ്വാമി പ്രഭാഷണം നടത്തും. രാവിലെ ഏഴു മുതല്‍ എട്ടു വരെ ശ്രീരാമഗീതയെ ആസ്പദമാക്കിയും പ്രഭാഷണമുണ്ടാകും. 29 ന് രാവിലെ പത്ത് മുതല്‍ 12 വരെ പത്മശ്രീ ഹാളില്‍ സ്ത്രീശക്തി സംഗമവും, 30 ന് രാവിലെ 10 മുതല്‍ 12 വരെ അളകാപുരിയില്‍ യുവജനസംഗമവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: