ശ്രീനഗര്‍: ശ്രീനഗറില്‍ സുരക്ഷാസേന വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം ജാമിയ പള്ളിയിലേക്ക് വിഘടനവാദികള്‍ പ്രകടനം നടത്തിയ പശ്ചാത്തലത്തില്‍ നൗഹാട്ട, ഖന്യാര്, സഫകദാല്‍, റെയ്നവാരി, മഹാരാജ ഗുഞ്ച്, ബതമാലൂ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. അക്രമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
കശ്മീരിന്റെ മറ്റു പ്രദേശങ്ങളില്‍ നിലവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, വിഘടനവാദികള്‍ ആഹ്വാനം ചെയ്ത സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 112ാം ദിവസവും താഴ് വരയിലെ സാധാരണ ജനജീവിതം പൂര്‍വസ്ഥിതിയിലേക്കെത്തിയിട്ടില്ല. സ്കൂളുകളുൂം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.
ബിഎസ്എന്‍എല്‍ പോസ്റ്റ്പെയ്ഡ് സംവിധാനങ്ങള്‍ ഒഴികെ കശ്മീരിലെ എല്ലാ മൊബൈല്‍ സേവനങ്ങള്‍ക്കും അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യ അപവാദ പ്രചാരണങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനുമാണ് മൊബൈല്‍ സേവനങ്ങള്‍ തടഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജൂലൈ എട്ടിന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദിന് നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കശ്മീരില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 86 പേര് കൊല്ലപ്പെട്ടു. പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: