തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് തടസങ്ങളുണ്ടെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. സര്‍ക്കാര്‍ നടപടികള്‍ ചുരുങ്ങിയ കാലം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു കെ.ടി ജലീല്‍.
തെരുവുനായ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്ക് മുന്നില്‍ നാല് കേസുകളുണ്ട്. മൂന്നര ലക്ഷത്തോളം തെരുവുനായ്ക്കളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ വെറും 56 പട്ടിപിടിത്തക്കാരാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു. പട്ടിപിടിത്തത്തിന് അന്യസംസ്ഥാന തൊഴിലാളികളെ കൂടി പരിശീലിപ്പിക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. നായ്ക്കളുടെ വന്ധ്യംകരണം നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമകാരികളായ നായ്ക്കളെ കൊല്ലുന്ന കാര്യത്തില്‍ നടപടിയാണ് ആവശ്യമെന്ന് പ്രതിപക്ഷം പറഞ്ഞു. പേവിഷ പ്രതിരോധ മരുന്ന് ലോബിയുടെ പ്രവര്‍ത്തനം ഗൗരവകരമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രിയുടെ അഭിപ്രായം വ്യക്തിപരമായി മാത്രം കണ്ടാല്‍ മതിയെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാലും പറഞ്ഞു.
തെരുവുനായ്ക്കളെ കൊല്ലാനുള്ള നിയമം നടപ്പാക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്നും രാജഗോപാല്‍ ചോദിച്ചു. നായ വന്ധ്യംകരണത്തിന്റെ പേരില്‍ സന്നദ്ധ സംഘടനകള്‍ ഫണ്ട് തട്ടിയെടുക്കുന്നതിന് തെളിവ് തരാമെന്ന് കേരള കോണ്‍ഗ്രസ് (ബി) എംഎല്‍എ കെ.ബി ഗണേഷ്കുമാറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: