ചവറ: ദേശീയപാതയില്‍ വാഹനങ്ങള്‍ ഇടിച്ചു തെരുവ്നായ്ക്കള്‍ കൊല്ലപ്പെട്ട് ചീഞ്ഞ് ദുര്‍ഗന്ധം പരത്തിയിട്ടും നീക്കാന്‍ നടപടിയില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കന്നേറ്റി മുതല്‍ നീണ്ടകര വരെ ഇരുപതോളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നായ്ക്കള്‍ റോഡില്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്നത്. വാഹനങ്ങള്‍ കയറി ചിന്നിചിതറുന്ന ജഡം ഇരുചക്രവാഹനക്കാര്‍ക്കും ഭീഷണിയാണ്. നിരവധി അപകടങ്ങളുമുണ്ടാകുന്നു. കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെ റോഡിലൂടെ സഞ്ചരിക്കുവാന്‍ പറ്റാത്ത അവസ്ഥയും നിലവിലുണ്ട്. നാളുകളായിട്ടും ചത്ത നായ്ക്കളെ നീക്കം ചെയ്യുന്നതിന് പഞ്ചായത്തോ ദേശീയപാത അതോറിറ്റിയോ തയാറാകുന്നില്ല. റോഡ് വക്കത്ത് വളര്‍ന്നു നില്ക്കു കുറ്റിക്കാട്ടില്‍ ഇറച്ചിമാലിന്യം ഉള്‍പ്പെടെ കൊണ്ടുതട്ടുന്നതിനാല് തെരുവ് നായ്ക്കള്‍ കൂടുതലും ദേശീയപാതയോരത്താണ് തമ്പടിക്കുന്നത്. റോഡില്‍ കറങ്ങിനടക്കുന്ന നിരവധി നായ്ക്കളാണ് ദിവസവും വാഹനം ഇടിച്ച് ചാകുന്നത്. കഴിഞ്ഞ ദിവസം ചവറ പോലീസ് സ്റ്റേഷന് മുന്നില്‍ വാഹനമിടിച്ചു ചത്ത നായ് പുഴുത്ത് ദുര്‍ഗന്ധം വമിച്ചിട്ടും ആരും എടുത്തുമാറ്റാന്‍ എത്താതിരുന്നത് നാട്ടുകാരെ എറെ ദുരിതത്തിലാക്കി. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കാത്തുനില്ക്കുന്ന കേന്ദ്രത്തിന് മുന്നിലാണ് നായയുടെ ജഡം അഴുകി കിടക്കുന്നത്. പ്രദേശവാസികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള നായ്ക്കളുടെ ജഡം ദേശീയപാതയില്‍ നിന്നും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതിനൊപ്പം പാതയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെയും കര്‍ശന നടപടി കൈകൊള്ളണമെന്ന് ജനകീയ വേദി ചവറ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: