കരുനാഗപ്പള്ളി: ഉറ്റവരേയും ഉടയവരെയും വീടുമെല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്ത സുനാമിബാധിതര് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.
2004 ല്‍ നടന്ന സുനാമിയില്‍ നാലു സെന്റും 650 സ്ക്വയര്‍ ഫീറ്റ് വീടുമാണ് ദുരിതബാധിതര്‍ക്ക് അനുവദിച്ചത്. 12 വര്‍ഷക്കാലത്തേക്ക് ക്രയവിക്രയം നടത്തരുത് എന്ന ചട്ടം പുതുക്കി 25 വര്‍ഷം എന്നാക്കിയിരിയ്ക്കുകയാണ് സര്‍ക്കാര്‍. മാത്രവുമല്ല ആലപ്പാടു പഞ്ചായത്തിലെ അഴീയ്ക്കല് വെള്ളനാതുരുത്ത് റോഡിന്റെ പടിഞ്ഞാറുവശത്തുള്ള വസ്തുവില്‍ പുതിയതായി ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കാത്തതുമൂലം ഈ വസ്തുവില്‍ വീടുവയ്ക്കുന്നതിനോ ബാങ്കില്‍ പണയപ്പെടുത്തുന്നതിനോ ഒന്നും സാധിക്കാതെ ഏറെ ബുദ്ധിമുട്ടുകയാണ് ഇവര്‍. ആകെ കൈമുതലായി ഉള്ള 5, 10 സെന്റ് ഭൂമിയില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നുമില്ല.
സുനാമിയില്‍ അനുവദിച്ച വീടും വസ്തുവും 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ സാധിയ്ക്കുകയും ഇല്ല എന്ന ഏറെ ദു:ഖപൂര്‍ണ്ണമായ അവസ്ഥയിലാണ് അവര്‍. ഇതുമൂലം കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ക്ക് തടസങ്ങള്‍ നേരിടുന്നതായി ഇവിടെ താമസിയ്ക്കുന്നവര് പറയുന്നു. സുനാമി പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറെ പരാതികളാണ് നിലനില്‍ക്കുന്നത്.
മത്സ്യബന്ധനം ഉപജീവനമാര്‍ഗമായ തീരദേശവാസികളായ പരമ്പരാഗത മത്സ്യതൊഴിലാളികളെ തീരദേശ മേഖലയില്‍ തന്നെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനു പകരം 5, 10 കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് മാറ്റിയത് മൂലം പരമ്പരാഗത മത്സ്യബന്ധനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പുതിയ തലമുറയില്‍പ്പെട്ടവര്‍ പരമ്പരാഗത മത്സ്യബന്ധനത്തിന് താത്പരം കാണിക്കുന്നില്ലെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: