ഇരുളടഞ്ഞ വഴിത്താരകളില്‍ നിറദീപങ്ങള്‍ തെളിച്ച് മറ്റൊരു ദീപാവലി കടന്നുവരികയാണ്. മധുരപലഹാരങ്ങളും, അലങ്കാര ദീപങ്ങളും നിറംചാര്‍ത്തുന്ന ദീപാവലി ഭാരതീയന്റെ നിത്യജീവിതത്തോട് അധികം താദാത്മ്യപ്പെട്ടിരിക്കുന്നു. കേവലം വിനോദത്തിനും, ബാഹ്യപ്രകടനങ്ങള്‍ക്കും ഉപരി ഉദാത്തവും ഉജ്ജ്വലവുമായ സന്ദേശങ്ങള്‍ ദീപാവലി നമുക്ക് നല്കുന്നു.
ദീപാവലി ദീപങ്ങളുടെ ആവലി ആണ്, അഥവാ വിളക്കുകളുടെ കൂട്ടം. അനേകം വിളക്കുകളിലെ പ്രകാശം ഒന്നായി ഒരു പ്രകാശ ധാരയായി മാറുന്നു. പരസ്പരം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും, ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചും ആഘോഷിക്കപ്പെടുന്ന ദീപാവലി ഒരേസമയം മാധുര്യത്തിന്റെയും പ്രകാശത്തിന്റെയും കൂട്ടായ്മയുടെയും സ്മരണ നമ്മില്‍ ഉണര്‍ത്തുന്നു.
ബൃഹദാരണ്യകോപനിഷത്തിലൂടെ ഋഷി നമ്മോടു പങ്കുവച്ച തമസോമാ ജ്യോതിര്‍ഗമയഃ എന്ന മഹത്തായ ദര്‍ശനം തന്നെയാണ് ദീപാവലിയുടെയും സന്ദേശം. ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് ഉപനയിക്കുന്ന സനാതന സംസ്കൃതിയുടെ മഹോത്സവമാണ് ദീപാവലി. രാവണ നിഗ്രഹംചെയ്ത് വനവാസാനന്തരം മടങ്ങിവന്ന ഭഗവാന് ശ്രീരാമ ചന്ദ്രനെ അയോദ്ധ്യാ നിവാസികള്‍ ദീപങ്ങള്‍ തെളിയിച്ചു സ്വീകരിച്ചതിന്റെ ഓര്മ പുതുക്കലാണത്രേ ദീപാവലി.
ദീപാവലിക്ക് മറ്റൊരു ഐതിഹ്യവുമുണ്ട്. നരകാസുരനെ വധിച്ച് 16008 കന്യകമാരെ സ്വതന്ത്രരാക്കിയ ശ്രീകൃഷ്ണവിജയത്തിന്റെ സ്മരണയാണ് ദീപാവലി. വര്‍ദ്ധമാനമഹാവീരന്റെ നിര്‍വാണ ദിനവും ദീപാവലിയാണ്. ഭാരതവര്‍ഷത്തില്‍ രൂപംകൊണ്ട മിക്ക സമ്പ്രദായക്കാരും, മിക്ക ദേശക്കാരും ദീപാവലി ആഘോഷിക്കുന്നു. ഇന്ന് ലോകമെങ്ങും ആഘോഷിക്കുന്ന ആഘോഷമായി ദീപാവലി മാറിയിരിക്കുന്നു. ദീപാവലി നമ്മുടെ ജീവിതപഥങ്ങളില്‍ വെളിച്ചം പൊഴിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: