ഭാരത-പാക്കിസ്ഥാന് നയതന്ത്ര ബന്ധത്തെ ഉലച്ച് ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക്ക് സൈന്യവും ഭീകരവാദികളും പ്രകോപനം സൃഷ്ടിക്കുന്നത് തുടരുന്നതിന് തിരിച്ചടിയായി ഭാരത അതിര്‍ത്തി രക്ഷാസേന 15 പാക്ക് സൈനികരെ വധിച്ചിരിക്കുന്നു. അതിര്‍ത്തി കടന്നു നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഭാരതം വീണ്ടും നടത്തിയ പ്രത്യാക്രമണത്തിലാണ് ഇത്. ഈ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ മൂന്ന് സൈനിക പോസ്റ്റുകളും തകര്‍ക്കപ്പെട്ടു. ഇപ്പോഴും കശ്മീര്‍ അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. മാത്രമല്ല പാക്ക് ചാരന്മാര് ഭാരതത്തില്‍ സജീവമായിരിക്കുന്നു.
ചാരപ്പണി ചെയ്തതിന് പാക്ക് ഹൈകമ്മീഷന് ഓഫിസിലെ ഉദ്യോഗസ്ഥരടക്കം പിടിയിലായി. ഭാരത അതിര്‍ത്തി രക്ഷാ സേനയുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ പാക്ക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തറാണ് ചോര്‍ത്തിയത്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അയാളെ അറസ്റ്റ് ചെയ്യാതെ രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാജ്യരഹസ്യം ചോര്‍ത്തുന്നതിന് ഈ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനെ സഹായിച്ചത് രാജസ്ഥാന് സ്വദേശികളായ സുഭാഷ് ജങ്കിര്‍, മൗലാന റംസാന്, സുഹൈബ് എന്നിവരാണ്. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ ചാരനായി രണ്ടര വര്‍ഷത്തോളം മെഹ്മൂദ് അക്തര്‍ പ്രവര്‍ത്തിച്ചുവരവെയാണ് പിടിയിലായിരിക്കുന്നത്. ഇയാളെ ഭാരതം പുറത്താക്കിയതിന് പകരം ഭാരത ഹൈക്കമ്മിഷന് ഉദ്യോഗസ്ഥന് സുര്‍ജിത് സിംഗ് രാജ്യം വിടണമെന്ന് പാക്കിസ്ഥാന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
പാക്ക് സര്‍ക്കാരിന്റെ ശത്രുതാ മനോഭാവം മൂലം ആ രാജ്യവുമായുള്ള ഭാരതത്തിന്റെ ബന്ധം ഇപ്പോഴും പ്രശ്നബാധിതമായി തുടരുകയാണ്. കശ്മീര്‍ അതിര്‍ത്തിയില്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ നടത്തുന്നതിന് പുറമെയാണ് ഭാരതത്തിന്റെ സൈനിക രഹസ്യങ്ങള്‍ ചോര്‍ന്നുകിട്ടാന്‍ പാക്കിസ്ഥാന് ചാരന്മാരെ നിയോഗിച്ചത്. കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ വെടിവയ്പ്പ് രൂക്ഷമായി തുടരുകയാണ്. അതിര്‍ത്തിക്കടുത്തുള്ള സ്കൂളുകള്‍ അടച്ചുകഴിഞ്ഞു. വീടുകളില്‍നിന്ന് ആരും പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഭീകരരെ പാക്കിസ്ഥാന് അതിര്‍ത്തി കടത്തിവിടാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് വെടിവയ്പ്പ് രൂക്ഷമായതെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക്കിസ്ഥാന്റെ മാതൃക ഇസ്ലാമിക ഭീകര സംഘടനയായ താലിബാനാണെന്ന് തെളിയിക്കുന്നതാണ് ജമ്മുകശ്മീരിലെ സ്കൂളുകള്‍ തകര്‍ക്കുന്നത്.
മൂന്നുമാസത്തിനിടെ 17 സര്‍ക്കാര്‍ സ്കൂളുകളും മൂന്ന് സ്വകാര്യ വിദ്യാലയങ്ങളും ഭീകരര്‍ തകര്‍ത്തു. കശ്മീര്‍ താഴ്വരയില് 20 ലക്ഷം കുട്ടികള്‍ക്കാണ് പഠനം നിഷേധിക്കപ്പട്ടിരിക്കുന്നത്. വിഘടനവാദികള്‍ അനന്തനാഗിലെ രണ്ടുസ്കൂളുകള്‍ കത്തിക്കുകയും ചെയ്തു. ഹുറിയത് നേതാക്കളും ഭീകരസംഘടനകളുമാണ് താഴ്വരയിലെ സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കരുതെന്ന ഫത്വ ഇറക്കിയിരിക്കുന്നത്. ഇതിനൊക്കെ കാരണമായി പറയുന്നത് ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയുടെ കമാന്റര്‍ ബുര്‍ഖാന്‍ വാനിയെ വധിച്ചതാണ്. പാക്കിസ്ഥാന് ഭാരതത്തിന് നേരെ മൂന്നാം ദിവസവും തുടരുന്ന വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് സൈനികന് കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചാരശൃംഖലയിലെ പാക്ക് ഉദ്യോഗസ്ഥന് മെഹ്മൂദ് പിടിയിലായപ്പോള്‍ അയാള്‍ ഭാരതീയനാണെന്ന് പറഞ്ഞിരുന്നു. പിന്നീടാണ് പാക്ക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനാണ് താനെന്ന് സമ്മതിച്ചത്. ബിഎസ്എഫുമായി ബന്ധപ്പെട്ട രേഖകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. അതിര്‍ത്തിയിലെ ബിഎസ്എഫ് ജവാന്മാരുടെ ലിസ്റ്റും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നു. മെഹ്മൂദും കൂട്ടാളികളും ആറുമാസമായി പോലിസ് നിരീക്ഷണത്തിലായിരുന്നു. ചാര പ്രവര്‍ത്തനത്തിന് ഭാരതീയരെ റിക്രൂട്ട് ചെയ്യുകയും ഇവരെ പാക്കിസ്ഥാനിലേക്കയച്ച് വിവരങ്ങള്‍ കൈമാറുകയുമാണ് മെഹ്മൂദ് ചെയ്തിരുന്നത്.
പാക്കിസ്ഥാന് പട്ടാളത്തിന്റെ 40 ബലൂച് റെജിമെന്റില്‍ ഹവില്‍ദാരായിരുന്നു ഇയാള്‍. മൂന്നുവര്‍ഷം മുന്‍പാണ് ഇയാള്‍ പാക്ക് ചാര സംഘടനയായ ഐഎസ്ഐയില്‍ ചേര്‍ന്നത്. ഭാരതം നയതന്ത്ര മര്യാദ പാലിച്ചില്ല എന്ന പാക്കിസ്ഥാന്റെ ഭാഷ്യം ചെകുത്താന് വേദമോതുന്നതിന് തുല്യമാണ്. കരസേനാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ ചാരവൃത്തി നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച സൂചനയാണ് പിടിയിലാവാന്‍ കാരണമായത്. ഭാരതത്തിനെതിരെ നയതന്ത്ര മര്യാദകള്‍ കാറ്റില്‍പ്പറത്തി എന്തു ചെയ്യാനും പാക്കിസ്ഥാന് മടിക്കില്ലെന്നാണ് ഈ സംഭവവും അടിവരയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: