രാമപുരം: കുറിഞ്ഞി കോട്ടമല നിവാസികള്‍ രാമപുരം വില്ലേജ് ഓഫീസിന് മുമ്പില്‍ നടത്തിയ സമരത്തിനിടെ ആര്‍ഡിഒയെ തടഞ്ഞത് സം ഘര്‍ഷത്തില്‍ കലാശിച്ചു.
കോട്ടമലയില്‍ പാറമട ലോബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കൂറ്റന്‍ പാറക്കല്ല് ഉരുണ്ട് സമീപത്തെ പുരയിടത്തില്‍ പതിച്ചതിനെതിരെ നാട്ടുകാര്‍ ആര്‍ഡിഒയ്ക്കും, വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും ഇവര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കോട്ടമല നിവാസികളായ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് സമരക്കാര്‍ രാമപുരം വില്ലേജ് ഓഫീസിന് മുമ്പില്‍ സമരവുമായെത്തിയത്.
ഈ സമയം ആര്‍ഡിഓ കെ. രാജന് വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നു. സമരക്കാരുടെ നേതൃത്വത്തില്‍ ആര്‍ഡിഒയെ തടഞ്ഞു. വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ കിടന്ന വാഹനം സമരക്കാര്‍ തടഞ്ഞതോടെ രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി കോട്ടല നിവാസികളുമായി ചര്‍ച്ച നടത്തി. കോട്ടമലയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ കല്ലുരുണ്ട ഭാഗത്ത് ഉടന്‍ തന്നെ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു. ഇതുപ്രകാരം ആര്‍ഡിഓ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ബാബുക്കുട്ടന്, സബ് ഇന്‍സ്പെക്ടര്‍ കെ. കെ. ലാലൂ, രാമപുരം വില്ലേജ് ഓഫീസര്‍ മധുസുദനന്‍ നമ്പൂതിരി, പാലാ ആര്‍ഡിഓ ഓഫീസ് ജൂനിയര്‍ ക്ലര്‍ക്ക് ഷൈന്‍ എന്‍. നെല്ലിയാനിക്കുന്നേല്‍, ജൂനിയര്‍ സൂപ്രണ്ട് എന്‍. സുരേഷ് കുമാര്‍ എന്നിവര്‍ കോട്ടമലയിലെ അപകട മേഖല സന്ദര്‍ശിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കോട്ടമയിലെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് ഇടണമെന്ന് ആര്‍ഡിഓയോട് സമരക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ആര്‍ഡിഓ തയ്യാറായില്ല. ഇതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പോലീസ് ബലമായി കുട്ടികളും സ്ത്രീകളും അടങ്ങുന്ന സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പാലാ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വൈകിട്ട് നാലരയോടെ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. കോട്ടമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാടില്ലെന്ന് പാറമട നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നവരെ അറിയിച്ചതായും, നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തതായും സമരക്കാരെ അറിയിച്ചു. തുടര്‍ന്ന് നടന്ന അറസ്റ്റ് വരിയ്ക്കല് സമരത്തില്‍ നൂറുകണക്കിന് കുട്ടികളും സ്ത്രീകളും അടങ്ങുന്ന സമരക്കാരെ അറസ്റ്റ് ചെയ്ത് കാല്‍നടയായി പ്രകടനം നടത്തി സ്റ്റേഷനില്‍ എത്തിച്ചശേഷം വിട്ടയച്ചു.
സമരത്തിന് കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി അംഗം വി.എ. ജോസ് ഉഴുന്നാലില്‍, ഡിസിസി ജനറല്‍ സെക്രട്ടറി സി. റ്റി. രാജന്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലുക്കുന്നേല്‍, പരിസ്ഥിതി പ്രവര്ത്തകന് മജു പുത്തന്‍കണ്ടം, എസ്എന്‍ഡിപി കിഴതിരി ശാഖാ സെക്രട്ടറി ഇ.കെ. ബാബു, പ്രസിഡന്റ് സുകുമാരന്‍ കഴന്നുകണ്ടത്തില്, എന്‍.എസ്.എസ്. കരയോഗം കിഴതിരി സെക്രട്ടറി ജയപ്രകാശ് ഇലഞ്ഞിപ്പാറയില്‍, കുറിഞ്ഞി വാര്‍ഡ് മെമ്പര്‍ ജീനസ് നാഥ്, മെമ്പര്‍മാരായ മത്തച്ചന് പുതിയിടത്തുചാലില്‍, സെല്ലി ജോര്‍ജ്ജ്, എം.പി. ശ്രീനിവാസ്, സോണി ജോണി, ശ്രീക്കുട്ടന് എം.ഓ., പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, സന്തോഷ് കിഴക്കേക്കര, രാജേഷ് കൊട്ടിച്ചേരി, കോട്ടമല സമരസമിതി നേതാക്കളായ വില്‍സണ്‍ പുതിയകുന്നേല്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഡി. ജയകൃഷ്ണന്, പ്രമോദ് കൈപ്പിരിയ്ക്കല്‍, ഷാജി പൊരുന്നയ്ക്കല്‍, സോണി കമ്പകത്തിങ്കല്‍, വിനീഷ് വള്ളോംതോട്ടത്തില്‍, ബേബി തച്ചേട്ട്, സിജി ഇരുവേലിക്കുന്നേല്‍, ശ്രീനിവാസന് കൊച്ചുവേലിക്കാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: