ജാംഷെദ്പൂര്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് മുന്‍തൂക്കം. കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 207നെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഛത്തീസ്ഗഢ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സില്‍. കേരളത്തെ മറികടക്കാന്‍ ഒരു വിക്കറ്റ് കൈയിലിരിക്കെ 29 റണ്‍സ് കൂടി വേണം.
രണ്ടാം ദിവസം എട്ടിന് 194 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന കേരളത്തിന് 13 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളു. സുമിത് റുയിക്കര് അഞ്ചും പങ്കജ് റാവു മൂന്നും പ്രതിക് സിന്‍ഹ ഒന്നും വിക്കറ്റെടുത്തു. രോഹന് പ്രം (62) ടോപ് സ്കോറര്‍.
എതിരാളികളെ ചെറിയ സ്കോറിലൊതുക്കിയെങ്കിലും അതിന്റെ മികവ് ബാറ്റിങ്ങില്‍ പുറത്തെടുക്കാനായില്ല ഛത്തീസ്ഗഢിന്. കേരള സ്പിന്നര്‍മാരായ കെ.എസ്. മോനിഷ്, ഇഖ്ബാല്‍ അബ്ദുള്ള, ജലജ് സക്സേന എന്നിവര്‍ എതിരാളികളെ ഒതുക്കി. മോനിഷും ഇഖ്ബാലും മൂന്നു വീതം വിക്കറ്റെടുത്തപ്പോള്‍, ജലജിന് രണ്ടു വിക്കറ്റ്. സന്ദീപ് വാര്യര്‍ ഒരു വിക്കറ്റെടുത്തു. അഭിമന്യു ചൗഹാന് (37) ടോപ് സ്കോറര്‍.
ഝാര്‍ഖണ്ഡിന് ലീഡ്
കൃഷ്ണഗിരി (കല്‍പ്പറ്റ): കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ വിദര്‍ഭക്കെതിരെ ഝാര്‍ഖണ്ഡിന് 257 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാംദിനം ഒന്നിന് 146 എന്ന സ്കോറുമായി ബാറ്റിങ് ആരംഭിച്ച ജാര്‍ഖണ്ഡ് എട്ടിന് 362 എന്ന സ്കോറില്‍ ആദ്യ ഇന്നിംങ്സ് ഡിക്ലയര്‍ ചെയ്തു. ഇഷാങ്ക് ജഗ്ഗി സെഞ്ചുറി (112 നോട്ടൗട്ട്) നേടി. സ്കോര്‍: വിദര്‍ഭ – 105, വിക്കറ്റ് നഷ്ടമില്ലാതെ 48, ഝാര്‍ഖണ്ഡ് – 362/8 ഡിക്ല.
രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച വിദര്‍ഭ വിക്കറ്റ് നഷ്ടം കൂടാതെ 48 റണ്‍ നേടി. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഝാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാള്‍ 209 റണ്‍ പിറകിലാണ് വിദര്‍ഭ. 29 റണ്ണുമായി ഫൈസ് ഫസലും 19 റണ്ണുമായി ആര്.ആര്. സഞ്ജയുമാണ് ക്രീസില്‍. വിദര്‍ഭ ഒന്നാം ഇന്നിങ്സ് 105 റണ്‍സാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: