ആലുവ: കോടതിയുടെ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും സ്റ്റേഷനിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയെ തുടര്‍ന്ന് ആലുവ പോലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്ഐയെയും അഡീഷണല്‍ എസ്ഐയെയും സസ്പെന്റ് ചെയ്തു. ഗ്രേഡ് എസ്ഐ ശശിധരന്, അഡീഷണല്‍ എസ്ഐ ജയപ്രകാശ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ആലുവ പോലീസ് ക്ലബില്‍ എഡിജിപി ബി. സന്ധ്യയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജന് സസ്പെന്ഷന് ഉത്തരവിട്ടത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റം ചുമത്തിയാണ് നടപടിയെടുത്തത്.
ആലുവ സെമിനാരിപ്പടി സ്വദേശി ഫിറോസ് ഖാനെ പോലീസ് രക്ഷപ്പെടാന്‍ സഹായിച്ചെന്നാരോപിച്ച് ഇയാളുടെ ബിസിനസ് പങ്കാളിയായിരുന്ന കലൂര്‍ ജെയിംസാണ് പരാതി നല്‍കിയത്.
ബിസിനസ് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ജെയിംസ് ഫിറോസ് ഖാനെതിരെ കോടതിയില്‍ നിന്നും അറസ്റ്റ് വാറണ്ട് വാങ്ങുകയായിരുന്നു. കോടതിയില്‍ നിന്നും വാറണ്ട് നേരില്‍ കൈപ്പറ്റിയ ജെയിംസ് ഇതുമായി പ്രതിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഇതിനെതിരെ പരാതിയുമായി ഫിറോസ് ഖാന് ആലുവ സ്റ്റേഷനിലെത്തി.
പിന്നാലെ ജെയിംസും ആലുവ സ്റ്റേഷനിലെത്തി നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരെ കണ്ട് ഫിറോസ് ഖാനെതിരെ വാറണ്ടുള്ള വിവരം ധരിപ്പിച്ചു. ഇതിനിടെ ഫിറോസ് ഖാന് മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: