കൊച്ചി: സക്കീര്‍ ഹുസൈനെതിരെയുള്ള അന്വേഷണം സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവിനെതിരെ തിരിയുന്നു. വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി വി.എ. സക്കീര്‍ ഹുസൈനുമായി മുന്‍ എംപിയും ജില്ലാ സെക്രട്ടറിയുമായ പി. രാജീവിനുള്ള അതിരുവിട്ട ബന്ധം അന്വേഷിക്കണമെന്ന് പ്രാദേശിക നേതാക്കള്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്കി. ഗുണ്ടാബന്ധമുള്ള സെക്രട്ടറിയെ മാറ്റണമെന്നാണ് ആവശ്യം.
ഈ വിഷയം തുടക്കംമുതല്‍ ജില്ലാ സെക്രട്ടറിക്ക് അറിവുള്ളതാണെന്നും സക്കീറിനെ സഹായിക്കുന്ന നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഏഴു മാസം മുമ്പ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ബിസിനസ് പങ്കാളിയുടെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികൂടിയായ ഡോ. കെ.ടി. മുഹമ്മദ് റെബിയുള്ളയെ രക്ഷപ്പെടുത്താനും കേസ് ഒത്തുതീര്‍പ്പാക്കുന്നതിനും ഒരുകോടി രൂപയാണ് സക്കീര്‍ ഹുസൈന് കൈപ്പറ്റിയത്. ഈ ആക്ഷേപം നിലനില്‍ക്കെ, ജൂബി പൗലോസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വീണ്ടും സക്കീറിനെ ചുമതപ്പെടുത്തിയത് രാജീവാണെന്ന് ആക്ഷേപമുണ്ട്. കേസിലെ നാലാം പ്രതി ഷീല തോമസിനുവേണ്ടി സക്കീര്‍ ഹുസൈന് ജൂബിയെ ഭീഷണിപ്പെടുത്തിയത് രാജീവിന് അറിയാമായിരുന്നു. മുളന്തുരുത്തി ഏരിയാ സെക്രട്ടറി സി.കെ. റെജി മുഖേന സംഭവം രാജീവിനെ അറിയിച്ചിരുന്നതായി ജൂബി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലും പറയുന്നുണ്ട്.
സക്കീറിന്റെ വളര്‍ച്ചയ്ക്ക് രാജീവിന്റെ പങ്ക് സഹായകരമായിട്ടുണ്ട്. കളമശേരി പോളിടെക്നിക്കിലെ പഠനകാലത്താണ് രാജീവും സക്കീറുമായി ബന്ധം തുടങ്ങിയത്. തുടര്‍ന്നുള്ള സക്കീറിന്റെ വളര്‍ച്ചയില്‍ രാജീവിന്റെ പിന്തുണയുണ്ടായിരുന്നു. സക്കീറിനെ സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ പ്രസിഡന്റാക്കാന്‍ പ്രയത്നിച്ചത് രാജീവായിരുന്നു.
ഇതിനിടെ വടക്കേക്കരയില്‍ രാജീവ് നിര്‍മ്മിച്ച വീടും വിവാദത്തിലായി. കോടികള്‍ മുടക്കിയാണ് വീട് നിര്‍മ്മിച്ചതെന്നാണ് ആക്ഷേപം. വീടിന്റെ പെയിന്റിങിന് മാത്രം ലക്ഷങ്ങളാണ് ചെലവഴിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഭാര്യക്ക് ജോലിയുണ്ടെങ്കിലും ജില്ലാ സെക്രട്ടറി ആഡംബര വീട് നിര്‍മ്മിച്ചത് പരിശോധിക്കണം. വിഎസ് വിഭാഗത്തിനും പിണറായി വിഭാഗത്തിനും ഒരുപോലെ അനഭിമതനായ രാജീവന്റെ ഇപ്പോഴത്തെ സംരക്ഷകന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്.
തലശ്ശേരി തെരഞ്ഞെടുപ്പില്‍, സഹപാഠിയായ പോളക്കുളം കൃഷ്ണദാസ് വഴി കോടിയേരിക്ക് ഫണ്ട് സംഘടിപ്പിച്ചത് രാജീവാണെന്നാണ് എതിര് ക്യാമ്പുകള്‍ പ്രചരിപ്പിക്കുന്നത്. പോളക്കുളം നാരായണന്റെ ശ്രാദ്ധം നടത്തിയപ്പോള്‍ വീട്ടുകാരല്ലാതെ, അതില്‍ പങ്കെടുത്തത് രാജീവ് മാത്രമായിരുന്നു. പിണറായിക്ക് പിണക്കം വന്നപ്പോള്‍ രാജീവ് കോടിയേരിയുടെ സംരക്ഷണത്തിലാണെന്നാണ് എതിരാളികള്‍ പരത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: