കൊല്ലം: ജാതിമതചിന്തകള്‍ എഴുത്തില്‍ വരുന്നതും അത് പരക്കെ വായിക്കപ്പെടുന്നതും അപകടകരമായ സ്ഥിതിയിലേക്ക് സമൂഹത്തെ എത്തിക്കുമെന്ന് വയലാര്‍ അവാര്‍ഡ് നേടിയ യു.കെ. കുമാരന്. പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയുടെ രാഷ്ട്രീയം എഴുത്തില്‍ വ്യാപിക്കുന്നത് പുരോഗതി കാംക്ഷിക്കുന്ന പൊതുസമൂഹത്തിന് ആശാസ്യമല്ല. മതപരമായി എഴുത്തിനെ സമീപിക്കരുത്. വര്‍ത്തമാന കാലഘട്ടത്തിന്റെ പേരിലാണെങ്കില്‍ പോലും ജാതിയും മതവും എഴുത്തിന്റെ സര്ഗാത്മകതയില് ഇടകലര്‍ത്തുന്നത് എഴുത്തുകാരെയും രചനകളെയും ബാധിക്കും.
മതേതരമാകണം വായന. ജാതിമത രാഷ്ട്രീയം എഴുത്തില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കണം. അഥവാ അങ്ങനെയുണ്ടായാല്‍ അതിനെ വിശാലമായി വ്യാഖ്യാനിക്കപ്പെടാന്‍ മുന്‍ഗാമികളായ എഴുത്തുകാര്‍ അവരുടെ രചനകളില്‍ അവസരം സൃഷ്ടിച്ചത് മാതൃകയായുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഴുത്തുകാരെ കാലമാണ് വിലയിരുത്തുന്നത്. ഇന്നത്തെ തലമുറയിലെ എഴുത്തുകാര്‍ക്ക് അനുഭവമണ്ഡലങ്ങളുടെ കുറവുണ്ട്.
അവരുടെ എഴുത്തില്‍ അതു പ്രതിഫലിക്കുന്നു. എന്നാല്‍ മുന്ഗാമികള്ക്ക് ലഭിക്കാത്ത പല ആധുനിക സാങ്കേതിക സാഹചര്യങ്ങളും അവര്‍ വിദഗ്ധമായി വിനിയോഗിക്കുന്നു എന്നത് വിസ്മരിക്കാനാവില്ല. ആരുടെയും വിധേയത്വത്തിലേക്ക് എഴുത്തുകാരന് വീഴരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: