നദികള്‍ മരിക്കും. മലയാളികളുടെ കുളി മുടങ്ങും. കേരള സൃഷ്ടിച്ച എല്ലാ സാംസ്കാരികമൂല്യങ്ങളും മാഞ്ഞുപോകും. വൈദ്യുതി നിലയ്ക്കും, രോഗം പകരും. സ്കൂളുകള്‍ അടഞ്ഞുകിടക്കും. ശബരിമല തീര്‍ത്ഥാടനം പോലും പ്രതിസന്ധിയിലാകും.
മുല്ലക്കര രത്നാകരന് കാഥികന്റെ മികവോടെ ജലദൗര്‍ലഭ്യത്തിന്റെ ഭീകരത വിവരിച്ചപ്പോള്‍ സഭ ഒന്നടങ്കം കണ്ണുമിഴിച്ചിരുന്നു. നമ്മുടെ ഒക്കെ വെള്ളംകുടി മുട്ടാന്‍ 10 വര്‍ഷം പോലും വേണ്ട എന്നുകൂടി പറഞ്ഞപ്പോള്‍ പലരും സ്വന്തം പ്രായത്തെക്കുറിച്ച് ഓര്‍ത്തു. ദുരന്തത്തില്‍ നിന്ന് കരകയറാന്‍ പ്രതിവിധി മുല്ലക്കര നിര്‍ദ്ദേശിച്ചു. കേന്ദ്രം കേരളത്തെ ദുരിത മേഖലയായി പ്രഖ്യാപിക്കണം. പ്രത്യേക പാക്കേജ് നല്‍കണം. പാക്കേജില്പെടുത്തിയാല് ധാരളം പണം കിട്ടും. തിരിച്ചടക്കേണ്ടതുമില്ല. ഇതുകേട്ട് ചിലര്‍ ഒ.രാജഗോപാലിന്റെ മുഖത്തേക്ക് നോക്കി ആശ്വാസം കൊണ്ടു. ഓക്സിജന്‍ സിലിണ്ടര്‍ പുറകില്‍ തൂക്കി നടക്കേണ്ടിവരുമോ എന്ന പേടി എ.എം.ആരിഫിന്. അപ്പോളാണ് ദുരന്തത്തിന് ഒറ്റമൂലിയുമായി പി.ടി.തോമസ് എഴുന്നേറ്റത്. മുല്ലക്കര പറഞ്ഞതെല്ലാം ശരി. ദാഹജലത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു എന്ന പ്രസംഗ വാചകം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. പക്ഷേ പ്രതിവിധിയുണ്ട്. ഗാഡ്ഗില്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക.ആരും തുണയ്ക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ, തോമസ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മഹത്വം പാടി.
ഗാഡ്ഗില്‍ കര്‍ഷകര്‍ക്കെതിരെ പറഞ്ഞ് ചിലര്‍ രംഗത്തിറങ്ങി. റിപ്പോര്‍ട്ട് വായിച്ചുനോക്കാതെയായിരുന്നു ഇത്. കാള പെറ്റു എന്നുകേട്ടപ്പോള്‍ കാളയ്ക്ക് ഗര്‍ഭം ധരിക്കാനാകുമോ എന്നുപോലും ചിന്തിച്ചില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ ഗാഡ്ഗിലിനെ കെട്ടുകെട്ടിച്ചു.അനുകൂലിച്ചതിന് എന്റെ ശവഘോഷയാത്ര ചില പുരോഹിതന്മാര് നടത്തി. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായുള്ള ഇത്തരം ശ്രമം കേരളത്തെ നാശത്തിലേക്ക് നയിക്കും.
തോമസ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഭരണക്കാര്‍ക്ക് സംശയം. ഇത് കോണ്‍ഗ്രസ് നയമാണോ? യുഡിഎഫ് നയമാണോ? അല്ലേയല്ല എന്നാണയിട്ട് രമേശ്ചെന്നിത്തലയും സിഎഫ് തോമസും എന്‍.ഷംസുദ്ദീനും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.മുരളീധരന്. അപ്പോള്‍ പി.ടി.തോമസ് കോണ്‍ഗ്രസ്സല്ലേ. മറുപടി തോമസ് തന്നെ നല്കി. സിപിഎം പോലെയല്ല കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും നേതാക്കള്‍ക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. സിപിഎമ്മില്‍ ആരെ കെട്ടണം എന്നതുപോലും പാര്‍ട്ടി നിശ്ചയിക്കും. ഇതുപറഞ്ഞതോടെ കുട്ടി സഖാക്കള്‍ തോമസിനെതിരെ ഉറഞ്ഞുതുള്ളി. പാര്‍ട്ടിയുടേത് കല്യാണ ബ്രോക്കര്‍ പണിയെന്ന് സമ്മതിക്കാന്‍ പ്രയാസം. ടി.വി.തോമസ്, കെ.ആര്.ഗൗരിയെ കെട്ടിയതുമാത്രമല്ല, കെ.സുരേഷ്കുറുപ്പിന്റെ കല്യാണവും പാര്‍ട്ടി പറഞ്ഞിട്ടായിരുന്നുവെന്ന് സ്ഥാപിച്ച് തോമസ് നിലപാട് ഉറപ്പിച്ചു. കുറുപ്പിന്റെ കെട്ടിന് പാര്‍ട്ടി ബന്ധമില്ല, തീവ്രപ്രണയത്തിന്റെ സുന്ദരസാഫല്യം മാത്രം. പ്രദീപ്കുമാറിന്റെ വാദിച്ചെങ്കിലും ജയിച്ചില്ല. വിശദീകരിക്കാന്‍ സുരേഷ്കുറിപ്പ് സഭയിലുണ്ടായിരുന്നില്ല.
വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ് പൊന്നിന്കുടമെങ്കില് ധനകാര്യ സെക്രട്ടറി കെ.എം.എബ്രഹാം തങ്കക്കുടം. ഇവര്‍ തമ്മില്‍ തല്ലിയാല്‍ ഏതുപക്ഷത്തുനില്ക്കും? മുഖ്യമന്ത്രിയുടെ പ്രതിസന്ധിയതായിരുന്നു. തോമസ് ജേക്കബിനെ പുകച്ചുപുറത്തുചാടിക്കാന്‍ ശക്തമായ നീക്കം ചില ശക്തികള്‍ നടത്തുകയാണെന്ന് പിണറായി കണ്ടെത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെയുള്ള നീക്കത്തെ ഒന്നും അംഗീകരിക്കില്ല.
അപ്പോള്‍ കെ.എം.എബ്രഹാമോ? ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും എബ്രാഹാമിനോട് തുടരാന്‍ ആവശ്യപ്പെട്ടതെന്തുമാണെന്ന് ഉമ്മന്‍ചാണ്ടി. സെബി ഡയറക്ടറായിരിക്കെ സഹാറ ഗ്രൂപ്പില്‍ നിന്ന് കോടികള്‍ കേന്ദ്രസര്ക്കാരിലടപ്പിച്ച് ചരിത്രം സൃഷ്ടിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും ഉമ്മന്‍ചാണ്ടിയുടെ സാക്ഷ്യം.
ഉമ്മന്‍ചാണ്ടിയുടെ വാക്കുകളെയോ എബ്രഹമിന്റെ മികവുകളെയോ പിണറായി എതിര്‍ത്തില്ല. അനുകൂലിച്ചു. അതിനാലാണല്ലോ എബ്രാഹാമിനെ ധനകാര്യവകുപ്പിന്റെ ചുക്കാന്‍ നല്‍കിയത്. എന്ന് മുഖ്യമന്ത്രി. അപ്പോള്‍ എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് റയിഡ് നടത്തിയതോ? അത് ശരിയായില്ല. ഉന്നത ഉദ്യോഗസ്ഥന് വീഴ്ചപറ്റിയിട്ടുണ്ട്. ഇതിന് വിശദീകരണം ചോദിക്കും. ഉന്നത ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പിണറായി.
ഒരുദിവസം നീട്ടിവച്ച പട്ടി പ്രശ്നം ഇന്നലെ അടിയന്തര പ്രമേയം പി.കെ.ബഷീര്‍ കൊണ്ടുവന്നു, വികാരാധീതനായി. കേരള മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മേനകാഗാന്ധി ആരാ എന്ന ചോദ്യമായിരുന്നു ബഷീറിന്. നായ്ക്കളെ കൊന്നാല്‍ കാപ്പ ചുമത്തുമെന്ന് ഡിജിപിയോട് പറയാന്‍ അവര്‍ക്കെന്തധികാരം. ബഷീര്‍ കത്തിക്കയറി. അലഞ്ഞുനടക്കുന്ന നായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ മുഖ്യമന്ത്രി ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കാണണമെന്നും ബഷീര്‍ നിര്‍ദ്ദേശം വച്ചു. ഒരു കാരണവശാലും മേനകയെ കാണേണ്ടരുതെന്നും.
കേന്ദ്രത്തിലെ ഒരു മന്ത്രി എന്തോ പറഞ്ഞു എന്നതിന്റെ പേരിലല്ല സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്, തെരിവുനായ് പ്രശ്നത്തിലെ ബിജെപി നിലപാട് ഒ രാജഗോപാല്‍ സഭയില്‍ രേഖപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: