കൊച്ചി: ഇടതുസര്‍ക്കാര്‍ ഹിന്ദുനേതാക്കളെ വേട്ടയാടുകയാണെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. കെ.പി. ശശികല ടീച്ചര്‍ക്കും ആദ്ധ്യാത്മിക പ്രഭാഷകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണനും എതിരെ കേസ് എടുത്ത നടപടി അതാണ് വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ മതവിവേചനം ചൂണ്ടിക്കാട്ടിയുള്ള പ്രസംഗങ്ങളെയാണ് മതവിദ്വേഷം ഉണ്ടാക്കുന്നു എന്ന ആരോപണത്തില്‍ പെടുത്തിയിരിക്കുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരെ ഇതേ രീതിയില്‍ എടുത്ത കേസ് ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്.
കഴിഞ്ഞ ഒരു ദശകക്കാലമായി ശശികല ടീച്ചര്‍ കേരളത്തിനകത്തും പുറത്തും നൂറുകണക്കിന് വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. നാളിതുവരെ അവിടെയൊന്നും ഒരു മതകലഹവും ഉണ്ടായിട്ടില്ല. ടീച്ചറുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ അവര്‍ക്കുള്ള ജനസമ്മതിയുടെ തെളിവാണ്. മുന്‍കാല എന്‍.ഡി.എഫ്. പ്രവര്‍ത്തകന്റെ അടിസ്ഥാനരഹിതമായ ഒരു പരാതിയില്‍ ടീച്ചര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി തികഞ്ഞ വര്ഗ്ഗീയപ്രീണനമാണ്. ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദികള്‍ അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ ചില കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്ന സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന്റെ മുനയൊടിക്കാനാണ് സര്‍ക്കാര്‍ ഈ കേസിലൂടെ ശ്രമിക്കുന്നത്. ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരെ ജയിലിലടയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ശക്തമായ ജനരോഷം ആയിരിക്കും ഇതിന്റെ പേരില്‍ സര്‍ക്കാര്‍ നേരിടേണ്ടി വരികയെന്ന് ആര്.വി. ബാബു ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: