മൂവാറ്റുപുഴ: ആധാരം രജിസ്റ്റര്‍ ചെയ്തവരുടെ കയ്യില്‍നിന്നും സബ്രജിസ്ടാര് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുവാന്‍ പണം വാങ്ങിയ ആധാരമെഴുത്തുക്കാര്ക്ക് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു. ആധാരമെഴുത്തുകാരായ ഒന്നാംപ്രതി പൈങ്ങോട്ടൂര്‍ കളപ്പുരയില്‍ ജോഷി ജോര്‍ജ്ജ്, രണ്ടാംപ്രതി വണ്ണപ്പുറം അമ്പലപ്പടി പാടശ്ശേരിവീട്ടില് എസ്.കുര്യാക്കോസ് എന്നിവര്‍ക്ക് മൂന്ന്വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് വിജിലന്‍സ് ജഡ്ജി പി.മാധവന് വിധിച്ചത്.
പിഴ അടയ്ക്കാതിരുന്നാല്‍ ആറ്മാസംകൂടി ജയില്‍ശിക്ഷ അനുഭവിക്കണം. അഴിമതിനിരോധന വകുപ്പിന്റെ സെക്ഷന്‍ 8 പ്രകാരം രണ്ടുവര്‍ഷം കഠിനതടവും 50,000 രൂപയും ഒരുവര്‍ഷം കഠിനതടവുമാണ് ശിക്ഷ. 2005 മാര്‍ച്ച് 31ന് വിജിലന്‍സ് നടത്തിയ പരിശോധനയാണ് കേസിനാസ്പദമായ സംഭവം. 14 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
തൊടുപുഴ കാരിക്കോട് സബ്രജിസ്ടാര് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുവാന്‍ 1,100 രൂപയാണ് പ്രതികള്‍ വാങ്ങിയത്. ഈ തുക രജിസ്ട്രാര്‍ ഓഫീസിന്റെ വരാന്തയില്നിന്നും മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തു. അതേദിവസംതന്നെ പ്രതികളുടെ ഓഫീസില്‍നിന്നും നാല് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടാംപ്രതി ഒരുലിസ്റ്റും 1100 രൂപയും ഒന്നാംപ്രതിയെ ഏല്‍പ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു. ആധാരമെഴുത്തുകാരെ അഴിമതിനിരോധന വകുപ്പ്പ്രകാരം ശിക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ എല്‍.ആര്.രഞ്ജിത്കുമാര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: