കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുടിക്കല്‍ സജാദിന്റെ പരാതിയന്വേഷിക്കാന്‍ മുന്‍ കൊച്ചി റേഞ്ച് ഐജി കെ പത്മകുമാര്‍ ഇടപെട്ട കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് അന്ന് ആലുവ റൂറല്‍ എസ്പിയായിരുന്ന സതീഷ് ബിനോയുടെ മൊഴി. ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.
സജാദിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ സിഐ വി റോയ്യുടെ അന്വേഷണം തൃപ്തികരമല്ലെന്നും ഡിവൈഎസ്പി കെ. ഹരികൃഷ്ണന് ഇതില്‍ ഇടപെടണമെന്നും ഐജി പത്മകുമാര്‍ പറഞ്ഞകാര്യവും തനിക്കറിയില്ലെന്ന് അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേസന്വേഷണത്തിന് മേല്‍നോട്ടച്ചുമതല ഐജി ഏല്പിച്ചതായി ഡിവൈഎസ്പി ഹരികൃഷ്ണന് തന്നോട് പറഞ്ഞിട്ടില്ല. പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ സരിത എസ് നായരെ ചോദ്യം ചെയ്തപ്പോള്‍ പെരുമ്പാവൂരില്‍ പോയിരുന്നില്ല. സ്റ്റേഷന് ഓഫീസറുടെ മേല്നോട്ടച്ചുമതലയുണ്ടായിരുന്നുവെങ്കിലും കേസ് സംബന്ധിച്ച രേഖകള്‍ പരിശോധിച്ചിട്ടില്ല. പെരുമ്പാവൂര്‍ എസ് ഐ സുധീര്‍ മനോഹറും സംഘവും സരിതയെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോയതിന് പിന്നാലെ ഡിവൈഎസ്പി ഹരികൃഷ്ണനും അങ്ങോട്ട് പോയത് തന്നെ അറിയിച്ചിരുന്നില്ല.
സജാദിന്റെ പരാതിയില്‍ ഉമ്മന്‍ചാണ്ടി, മുന്‍കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. പരാതിയുടെ നിജസ്ഥിതിയന്വേഷിക്കാന്‍ താന്‍ ചുമതലപ്പെടുത്തിയത് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജോസഫിനെയാണ്. സര്‍ക്കാരോ ഡിജിപി, എജിഡിപി, ഐജി എന്നിവരോ സോളാര്‍ കേസുമായബന്ധപ്പെട്ട ഒരുകാര്യവും തന്നോടന്വേഷിച്ചിട്ടില്ലെന്നും സതീഷ് ബിനോ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: