ന്യൂദല്‍ഹി: ജഡ്ജിമാരുടെ നിയമനം വൈകരുതെന്നും നവംബര്‍ 11 നു മുമ്പ് സര്‍ക്കാര്‍ നിലപാടു പറയണമെന്നും സുപ്രീംകോടതി. കോടതിമുറികള്‍ പൂട്ടിക്കിടക്കുകയും സാങ്കേതികതയുടെ പേരില്‍ ജഡ്ജി നിയമനം നടക്കാതിരിക്കുകയുമാണെന്ന് അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് ടി. എസ്. ഠാക്കൂര്‍ പറഞ്ഞു.
മുമ്പ് ജഡ്ജിമാരുണ്ടായിരുന്നു, കോടതി മുറികളില്ലായിരുന്നു; ഇപ്പോള്‍ തിരിച്ചാണ്. ഒമ്പതു മാസമായി ജഡ്ജി നിയമനത്തില്‍ പുതിയ സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട്. പക്ഷേ, ഒന്നും സംഭവിച്ചില്ല. മന്ത്രിമാരും സര്‍ക്കാരും വാക്കു പറഞ്ഞതാണ്, ഇത് ആരുടെയും അഭിമാനപ്രശ്നമാകേണ്ടതില്ല. സംവിധാനത്തെയും സ്ഥാപനത്തെയും ബാധിക്കരുത്, മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വിശദീകരിച്ചു.
കൊളീജിയം സംവിധാനം പോരെങ്കില്‍ പുതിയ നടപടിക്രമം ഉണ്ടാക്കണം. ഇനിയും വൈകിയാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഉത്തരവാദിത്തപ്പെട്ടവരെ കോടതിയില്‍ വരുത്തേണ്ടി വരും, ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്കി. നവംബര്‍ 11 ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: