ന്യൂദല്‍ഹി: ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്കാര പ്രദര്‍ശനം ദല്‍ഹി ഹൈക്കോടതി തടഞ്ഞു. ജസ്റ്റീസ് രാജീവ് സഹായ് എന്ഡ്ലോയുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.
നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ഒ.വി. വിജയന്റെ മകന് മധു വിജയന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നവംബര്‍ 11 മുതല്‍ 13 വരെ മുംബൈയില്‍ നാടകം നടത്താനിരിക്കെയാണ് മധു കോടതിയെ സമീപിച്ചത്.
വിജയന്റെ മരണശേഷം കൃതികളുടെ പകര്‍പ്പവകാശം മധുവിനാണ്. അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കുകയും ചെയ്തു. നാടക സംവിധായകന് ദീപന് ശിവരാമനോട് ചര്‍ച്ച ചെയ്തിട്ട് ഫലമുണ്ടാകാഞ്ഞ് പകര്‍പ്പവകാശ ലംഘനത്തിന് മധു വിജയന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
മധുവില്‍ നിന്ന് നാടകാവിഷ്കാരത്തിന് അനുമതി വാങ്ങാമെന്ന് ദീപന് ഇ-മെയില്‍ വഴി പ്രതികരിച്ചെങ്കിലും ചെയ്തില്ല.
മറ്റൊരുത്തരവുണ്ടാകും വരെ ഖസാക്കിന്റെ ഇതിഹാസം പുനര്‍നിര്‍മ്മിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ തടഞ്ഞാണ് ഹൈക്കോടതി ഉത്തരവ്. നവംബര്‍ 28നാണ് ഇനി വാദം കേള്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: