റിയാദ്: ഇസ്ലാം വിശ്വാസികള്‍ പുണ്യഭൂമിയായി കരുതുന്ന മക്കയ്ക്കു നേരെ യെമന്റെ റോക്കറ്റാക്രണം. ലക്ഷ്യത്തില്‍ പതിക്കും മുമ്പ് അറബ് സഖ്യ സേന മിസൈല്‍ തകര്‍ത്തു. സൗദി അറേബ്യയും യെമനും തമ്മിലുള്ള ശത്രുത തുറന്ന യുദ്ധത്തിലേക്ക് വഴിതുറക്കാന്‍ സംഭവം ഇടവരുത്തിയേക്കും.
ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ് ലക്ഷ്യമിട്ടതെന്നും ബുര്‍ക്കന്‍ 1 മിസൈല്‍ തൊടുത്ത യെമന്‍ ഹൂദികള്‍ പറയുന്നു. മിസൈല്‍ ലക്ഷ്യത്തില്‍ പതിച്ചു. വന്‍ നാശമുണ്ടാക്കി. യെമനില്‍ മുന്‍ ഭരണകൂടത്തെ വീണ്ടും അവരോധിക്കാന്‍ ശ്രമിക്കുന്ന സൗദി സൈന്യത്തെ ആക്രമിക്കുകയായിരുന്നു ഉദ്ദേശ്യം, ഹൂദീ വിശദീകരണം പറയുന്നു.
മക്കയ്ക്കു നേരേ വന്ന മിസൈല്‍ അറുപത് കിലോമീറ്റര്‍ അകലെ തകര്‍ക്കുകയായിരുന്നുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം വിശദീകരിച്ചു. അറബ് സേനയുടെ ജാഗ്രതയാണു വന്‍ദുരന്തം ഒഴിവാക്കിയതെന്നും പറയുന്നു.
യെമനിലെ വിമതരായ ഹൂദികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈലാണ് അറബ് സേന തകര്‍ത്തത്. മക്കയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ മിസൈല്‍ തകര്‍ക്കുകയായിരുന്നു, സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം അറിയിച്ചു.
വ്യാഴാഴ്ച രാത്രി ഒന്പതോടെയായിരുന്നു ആക്രമണം. യെമനിലെ സ ആദ പ്രവിശ്യയില്‍ നിന്നാണു മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ ആക്രമണം മനസിലാക്കിയ അറബ് സേന പ്രതിരോധിക്കുകയായിരുന്നു. മക്കയില്‍ നിന്ന് തൊള്ളായിരം കിലോമീറ്ററോളം അകലെയാണു സ ആദ. ആക്രമണത്തിന് ഹൂദികളെ സഹായിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് പറഞ്ഞ സൗദി സേനാ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി, ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നു വ്യക്തമാക്കി.
യെമനില്‍ ഹൂദികള്‍ അവരോധിച്ച സര്‍ക്കാരിനെ ഇറക്കാന്‍ അറബ് സഖ്യസേന ആക്രമണം നടത്തിവരികയാണ്. ഇതിനുള്ള പ്രതികാരമാണ് ഹൂദികളുടെ ആക്രമണം.
ആരാണ് ഹൂദികള്‍ ?
യെമനിലെ ഷിയാ മുസ്ലിം വിഭാഗമാണ് ഹൂദി. ‘അള്ളായുടെ തുണക്കാര്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ മുദ്രാവാക്യം ഇങ്ങനെ: ‘ദൈവം മഹാനാണ്; യുഎസിനും ഇസ്രയേലിനും മരണം വിധിക്കുക; ജൂതരെ ദ്രോഹിക്കുക; വിജയം ഇസ്ലാമിന്.’
1992ല്‍ ‘അന്സാറുള്ളാ’ എന്ന പേരില്‍, യെമനിലെ സ ആദയില്, ഹുസൈന് ബദ്റുദ്ദീന്‍ അല്‍ ഹൂദി സൈദിയുടെ നേൃത്വത്തില്‍ തുടങ്ങി.
പുരോഗമനാശയങ്ങളായിരുന്നു തുടക്കത്തില്‍. പിന്നീട് തീവ്ര സ്വഭാവമായി. അമേരിക്കയ്ക്കും ഇറാഖിനും എതിരേയായി പ്രവര്‍ത്തനം. ഇറാന് പിന്തുണയോടെ ഭീകരപ്രവര്‍ത്തന പാതയിലേക്ക് തിരിഞ്ഞു. 2004ല്‍, സ്ഥാപകന്‍ ഹുസൈന് അല്‍ ഹൂദി കൊല്ലപ്പെട്ടു. സഹോദരന് അബ്ദുല്‍ മലിക് അല്‍ ഹൂദിയുടെ നേതാവായി. ആഭ്യന്തരശത്രുക്കള്‍ ഇസ്ലാഹികളാണ്.
ബുര്ക്കാനെ അറിയുക
ഇറാനാണ് ഷിയ ഇസ്ലാമിക വിഭാഗത്തിന് ആളും ആയുധവും അര്‍ത്ഥവും ഉള്‍പ്പെടെ എല്ലാം കൊടുക്കുന്നതെങ്കിലും ഹൂദികളുടെ ബുര്ക്കാന് 1 മിസൈല്‍ അവര്‍ക്ക് സ്വന്തം. ചാട്ടുളിവേഗത്തില്‍ പോകുന്ന സ്കഡ് മിസൈല്‍ വിഭാഗത്തില്‍ പെടുത്താവുന്ന ബുര്ക്കാന് യെമനിലെ മിസൈല്‍ റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ചതാണ്. 800 കിലോമീറ്റര്‍ ദൂരത്തില്‍ ലക്ഷ്യം കുറിക്കും. 12.5 മീറ്ററാണ് നീളം. പോര്‍മുനയ്ക്ക് അര ടണ്‍ ഭാരം, ആകെ ഭാരം 8 ടണ്‍. അത്യുഗ്ര സ്ഫോടനശേഷിയുള്ള വിഭാഗത്തില്‍ പെട്ടതാണ് ബുര്ക്കാന് 1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: