കൊച്ചി: തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് വരവില്‍ കവിഞ്ഞ സമ്പാദ്യം. 1.19 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഇന്നലെ ടോം ജോസിന്റെ ഓഫീസിലും ഫ്ളാറ്റുകളിലും പരിശോധന നടത്തി.
ടോം ജോസിന്റെയും ഭാര്യയുടെയും പേരില്‍ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് വിജിലന്‍സ് നിര്‍ദ്ദേശം നല്കി. ടോം ജോസിന്റെ സെക്രട്ടേറിയറ്റിലെ ക്യാബിന്, കൊച്ചി പാലാരിവട്ടത്തെ സ്കൈലൈന്‍ ഫ്ളാറ്റ്, തിരുവനന്തപുരം വെള്ളയമ്പലത്തെ കോര്‍ഡിയല്‍ റീജന്‍സിയിലെ ഫ്ളാറ്റ്, ഇരിങ്ങാലക്കുടയിലെ ഭാര്യാവസതി, പാലാ രാമപുരത്തെ അനിതാ ജോസിന്റെ വസതി എന്നിവിടങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്.
ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ സ്വത്ത് വിലയിരുത്തിക്കഴിഞ്ഞിട്ടില്ല. 2010-16 കാലത്താണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന് വിജിലന്‍സ് എറണാകുളം സ്പെഷ്യല്‍ സെല്‍ എസ്പി: വി. എന്‍. ശശിധരന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു.
വിവിധ തസ്തികകളില്‍ ജോലി ചെയ്ത ടോം 2.39 കോടിയുടെ സ്വത്ത് സമ്പാദിച്ചതായും 72.2 ലക്ഷം രൂപ ചെലവഴിച്ചതായും എഫ്ഐആറില്‍ പറയുന്നു. ഇക്കാലയളവിലെ വരുമാനം 1.92 കോടിയാണ്. വരവില്‍ കവിഞ്ഞ 1.19 കോടിയുടെ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: