കൊച്ചി: പിണറായി വിജയനെപ്പോലെ ഇത്ര മോശമായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ഒരാള്‍ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ഹെലികോപ്റ്ററില്‍നിന്ന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നതുപോലെ തനിക്കു കീഴിലെ ഉദ്യോഗസ്ഥര്‍ പുരാതന രേഖകള്‍ നാട്ടിലുടനീളം വിതരണം ചെയ്യുന്നത് അദ്ദേഹത്തിനു തടയാനാവുന്നില്ല; വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ സൂപ്രണ്ട് കെ. രാജേന്ദ്രന് സ്വന്തം നിലയില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാമിന്റെ വീട്ടില്‍ കയറിയെന്ന വിജിലന്‍സ്/സര്‍ക്കാര്‍ ഭാഷ്യം തൊണ്ട തൊടാതെ ജനം വിഴുങ്ങുമെന്നു കരുതരുത്.
ഭരണനിയമത്തില്‍ പറയുന്നത്, മേലധികാരിയാണ് ഉത്തരവാദിയെന്നാണ്. അതിനാല്‍, രാജേന്ദ്രന്, ഏബ്രഹാമിന്റെ വീട്ടില്‍ പോയെങ്കില്‍, ഉത്തരവാദി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ്- അദ്ദേഹം അറിഞ്ഞിട്ടാണെങ്കിലും അറിയാതെ ആണെങ്കിലും. സിവില്‍ സപ്ലൈസില്‍ തനിക്കു കീഴിലെ സഹമന്ത്രി കല്പനാഥ് റായ് പഞ്ചസാര കുംഭകോണം നടത്തിയപ്പോഴാണ്, എ.കെ. ആന്റണി രാജിവച്ചത്. രാജേന്ദ്രന് തെറ്റുചെയ്തെങ്കില്‍, വിജിലന്‍സ് മര്യാദയ്ക്കു കൊണ്ടുനടക്കാന്‍ കഴിയാത്തയാളാണ് ജേക്കബ് തോമസ് എന്നാണ് അര്‍ത്ഥം; അദ്ദേഹത്തിനു രാജിവയ്ക്കാന്‍ ഇത്രയും സുന്ദരമായ ഒരവസരം വേറെ കിട്ടില്ല.
ഗ്രീക്ക് ഇതിഹാസങ്ങളില്‍ നാര്‍സിസസ് എന്നൊരു കഥാപാത്രമുണ്ട്. വെള്ളത്തില്‍ കണ്ട സ്വന്തം നിഴലുമായി പ്രണയത്തിലായ ഒരാള്‍. ഈ അവസ്ഥയ്ക്ക്, നാര്‍സിസിസം എന്നു പറയും. ഈ അവസ്ഥയിലെത്തിയവരാണ്, ഋഷിരാജ് സിങ്ങും ജേക്കബ് തോമസും. ജേക്കബ് തോമസിനെതിരായ തുറമുഖ അഴിമതി റിപ്പോര്‍ട്ട് പുരാതനമാണെന്ന വാദം അദ്ദേഹത്തിനുണ്ടെങ്കില്‍, തൊഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ റിപ്പോര്‍ട്ടും അന്വേഷണം നടത്തി തള്ളിക്കളഞ്ഞതാണ്. ടോം ജോസ്, ജേക്കബ് തോമസിനെപ്പോലെ, മാധ്യമങ്ങളുടെ മുത്തല്ല. ടോം ജോസ് നല്കിയ വിശദീകരണം വച്ച്, ഇപ്പോഴത്തെ കേസില്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്താല്‍, അത് കോടതിയില്‍ നില്‍ക്കുമോ എന്നു സംശയമാണ്.
അനിറ്റാ ജോസ് നല്കിയ മുക്ത്യാര്‍ വഴി, അവരുടെ സ്ഥലമിടപാടുകള്‍ ടോം ജോസ് നടത്തിയത്, അദ്ദേഹം മറച്ചുവച്ചതല്ല. അമേരിക്കയില്‍ ശാസ്ത്രജ്ഞയും അവിവാഹിതയുമായ അവര്‍ക്ക് ആറു ലക്ഷം ഡോളറോളം പ്രതിവര്‍ഷം ശമ്പളമുണ്ട്. അവരില്‍ നിന്നു ടോം ജോസ് വായ്പ വാങ്ങിയതിന് ബാങ്ക് രേഖകളുണ്ട്. അതില്‍പ്പെട്ടതാണ്, ഇപ്പോഴത്തെ കേസിലെ 1.91 കോടി രൂപ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതുവച്ചാണ് മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയത്.
കൊച്ചി മെട്രോയില്‍ 2500 കോടി രൂപയുടെ ഒരു കരാര്‍, 3000 കോടി രൂപയിലേക്ക് ഇ. ശ്രീധരന് ഉയര്‍ത്തിയതാണ് വിഷയമായത് എന്ന വാദം വിശ്വസിക്കാമോ എന്നറിയില്ല. ചൈനയുമായി ബന്ധപ്പെട്ടതാണ് കരാര്‍. ആഗോള ടെന്‍ഡര്‍ വേണമെന്ന തന്റെ ആവശ്യം ശ്രീധരന് എതിര്‍ത്തെന്നാണ്, ടോം ജോസ് പറയുന്നത്.
അജ്മാനില്‍ ടോം ജോസ് മദ്യക്കച്ചവടക്കാരന്റെ സിഇഒ ആയിപ്പോയതിന്റെ പശ്ചാത്തലവും കൗതുകമുള്ളതാണ്. ടോം ജോസ് പത്തനംതിട്ട കളക്ടറായിരിക്കെ, മുത്തൂറ്റ് ഗ്രൂപ്പ് കോഴഞ്ചേരി കവലയില്‍ പുറമ്പോക്ക് കയ്യേറി കെട്ടിടം പണിതു. രണ്ടാം ശനിയാഴ്ചയുടെ തലേന്നു രാത്രി അതു പൊളിച്ച് ടോം ജോസ് ടാര്‍ റോഡുണ്ടാക്കി. തിങ്കളാഴ്ച വരെ ഫോണെടുത്തില്ല. ബുധനാഴ്ചയിലെ മന്ത്രിസഭാ യോഗത്തില്‍ കരുണാകരന് ടോം ജോസിനെ സ്ഥലംമാറ്റി. ടോം ജോസ് അവധിയെടുത്ത് എട്ടു മാസം അജ്മാനില്‍ പോയി.
ടോം ജോസിന്റെ കഥയിലെ വില്ലന്‍ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണാണെന്നും, ജേക്കബ് തോമസിനുമേല്‍ അദ്ദേഹത്തിന്റെ സ്വാധീനമുണ്ടെന്നും പറയപ്പെടുന്നു. രമേശ് ചെന്നിത്തല ടോം ജോസിനെ ആഭ്യന്തര സെക്രട്ടറിയാക്കാന്‍ പുറപ്പെട്ടപ്പോള്‍, ഭരത്ഭൂഷണ് അത് തട്ടിത്തെറിപ്പിച്ചു. ടോം ജോസിനെതിരെ കേസ് കൊടുത്തയാള്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്നും ടോം ജോസിന്റെ ചേരി പറയുന്നു. ഐഎഎസുകാരില്‍ സീനിയര്‍ എന്ന നിലയില്‍, ടോം ജോസിനു കിട്ടേണ്ട ചീഫ് സെക്രട്ടറിസ്ഥാനം, ഇപ്പോഴത്തെ കേസിന് തെറിപ്പിക്കാന്‍ കഴിയും.
മികച്ച ഉദ്യോഗസ്ഥനാണ് കെ.എം. ഏബ്രഹാം; പി.ജെ. തോമസും അങ്ങനെയായിരുന്നു. അത്തരമാളുകള്‍ ക്രൂശിക്കപ്പെടുകയും പ്രതിഛായാവാദികള് അരങ്ങു നിറയുകയും ചെയ്യുന്നു. ഭരണത്തലവന് ചങ്കുറപ്പില്ലെങ്കില്‍, ഇതേ സംഭവിക്കൂ.
തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
1.91 കോടി രൂപയുടെ അവിഹിത സ്വത്തു സമ്പാദിച്ചെന്ന കണ്ടെത്തലിലാണ് ടോം ജോസിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ ടോം ജോസ് സര്‍വീസില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാകും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുക.
ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും വിജിലന്‍സ് പരിശോധിക്കുന്നു. എന്നാല്‍, ടോം ജോസിനെ ആരോപണങ്ങളില്‍ നിന്നെല്ലാം കുറ്റവിമുക്തനാക്കി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ കഴിഞ്ഞ വര്‍ഷം നല്കിയ റിപ്പോര്‍ട്ട് പുറത്തുവന്നു.
ആലപ്പുഴ: ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നാല്‍ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരല്ല, അന്നത്തെ ഭരണാധികാരികളാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നികുതി വകുപ്പില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഏബ്രഹാം നടത്തുന്നത്. അഴിമതിക്കെതിരായി മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനാണ്.
സഹാറ കേസ് മാത്രം മതി ഇതിന് തെളിവെന്നും അദ്ദേഹം പറഞ്ഞു. വിജിലന്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി പറയും. താറാവ് കര്‍ഷകരുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഇന്ന് ഉത്തരവ് ഇറങ്ങുമെന്ന് ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: