അധ്യായം/31, രണ്ടാംഭാഗം
സ്വര്‍ഗവാസിയായ ദൈവത്തില്‍നിന്ന്, സര്‍വവ്യാപിയായ ദൈവത്തിലേക്ക്, പരമദൈവത്തിലേക്ക് ആത്മീയ സങ്കല്പം വളര്‍ന്നപ്പോള്‍, അവനും ബിംബങ്ങളും അനുഷ്ഠാനങ്ങളുമുണ്ടായി. ദൈവം അനന്തവും അമൂര്‍ത്തവുമായ ഏകകം എന്ന സങ്കല്പം സാധാരണക്കാര്‍ക്ക് മനസിലായില്ല. അമൂര്‍ത്തമായി പറഞ്ഞാല്‍, സംഖ്യകളുടെ ഗണിതം കുട്ടികള്‍ക്ക് മനസിലാവില്ല; വിരലുകള്‍, കല്ലുകള്‍, കരുക്കള്‍ എന്നിവ സംഖ്യാ ബിംബങ്ങളാക്കി പറഞ്ഞാല്‍ അവര്‍ക്ക് പിടികിട്ടും.
അപ്പോള്‍ അവര്‍ എളുപ്പം എണ്ണാനും കൂട്ടാനും കിഴിക്കാനും ഹരിക്കാനും പഠിക്കുന്നു. അമൂര്‍ത്ത സംഖ്യകളെ ഉറപ്പിക്കാനുള്ള പ്രതീകങ്ങളാണ് വിരലുകളും കല്ലും കരുക്കളും. കുട്ടികള്‍ അക്കങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍, അവര്‍ വിരല്‍, കല്ല്, കരുക്കള്‍ എന്നിവയെ മറന്ന്, എല്ലാം അമൂര്‍ത്തമായി ചെയ്യുന്നു. മതത്തിലും സംഗതി അതാണ്. ആത്മീയാവബോധത്തിന്റെ ആദ്യഘട്ടത്തില്‍, ഭാവനയെ പ്രദീപ്തമാക്കാനും ആരാധനാസ്ഥലത്തു കാണാനും ദൈവ പ്രതീകങ്ങള്‍ വേണം.
ദൈവം, ദൈവങ്ങളെക്കാള്‍ വ്യത്യസ്തനാണെങ്കിലും, അദൃശ്യതയിലും ആരാധനയിലും അവര്‍ തുല്യരാണ്; അതിനാല്‍, ദൈവങ്ങള്‍ക്ക് ബാധകമായ ആരാധനയും ബിംബങ്ങളും ദൈവാരാധനയ്ക്കും ബാധകമാക്കി. ഭക്തര്‍ പ്രതീക വിഗ്രഹങ്ങള്‍, ബിംബങ്ങള്‍, ഛായകള്‍, ചിത്രങ്ങള്‍ എന്നിവ പ്രതിഷ്ഠിക്കുകയും പതിക്കുകയും ചെയ്തു; മുന്നിലെ ദൈവത്തെ നമസ്കരിച്ചു; വഴിപാടുകള്‍ നടത്തി. ഭൗതികബിംബങ്ങളുടെ ഉപയോഗത്തെ, വിശുദ്ധ തിയോഡോറോസ് ഇങ്ങനെ വിവരിക്കുന്നു:
ശരീരവുമായി ഇഴുകുകയും ചേരുകയും ചെയ്യുമ്പോള്‍, ബുദ്ധിയുടെ ഊര്‍ജം അമരുന്നു. അതുകാരണം, അതിന് അതീത രൂപങ്ങളുമായി നേരിട്ട് ബന്ധമുണ്ടാവില്ല; അവയെ മനസിലാക്കാന്‍, പ്രകൃത്യാ ബിംബങ്ങളെ ഉപയോഗിക്കുകയും ഭൗതികതയില്‍ വ്യാപരിക്കുകയും ചെയ്യുന്ന ഭാവന വേണം. അങ്ങനെ, ബുദ്ധി ശരീരത്തിലിരിക്കുമ്പോള്‍, അതീത രൂപങ്ങളെ അറിയാന്‍, ഭൗതിക ബിംബങ്ങള്‍ ഉപയോഗിക്കണം.
(ഫിലോകാലിയ വാല്യം 2, പേജ് 39)
ബൈബിള്‍ പറയുന്നു:
ദേവലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിനുള്ളില്‍ വസിക്കുന്നവനെക്കൊണ്ടുമാണ് ആണയിടുന്നത്.
(മത്തായി 23:21)
സര്‍വവ്യാപിയായ ദൈവത്തിന്റെ പരിശുദ്ധ വാസകേന്ദ്രമായാണ് ഈ വചനം ദേവാലയത്തെ പരാമര്‍ശിക്കുന്നത്. അതേ യുക്തി അനുസരിച്ച്, ദേവാലയത്തിലെ വിഗ്രഹമോ പ്രതിമയോ പ്രതീകാത്മക ആരാധനയുടെ ഭാഗമായി, ദൈവത്തെ പ്രതിനിധീകരിക്കുകയാണെന്നും വചനത്തിന്റെ ഉത്തരഭാഗത്തുനിന്ന് കിട്ടുന്നു.
ബിംബങ്ങള്‍ ഭാവനാസൃഷ്ടികളായതിനാല്‍, ആരാധനയ്ക്ക് ഇഷ്ടപ്പെട്ട ബിംബമോ രൂപമോ തെരഞ്ഞെടുക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം, ഭാരതീയ തത്വചിന്ത അംഗീകരിക്കുന്നു. വ്യക്തികള്‍ തെരഞ്ഞെടുക്കുന്ന രൂപങ്ങള്‍, ഓരോരുത്തരുടെയും സ്വഭാവം, സംസ്കാരം, വിവേകം എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും. പുരാണങ്ങളെ അടിസ്ഥാനമാക്കി വിഷ്ണു, ശിവന്, ദുര്‍ഗ തുടങ്ങിയവരുടെ നിരവധി രൂപങ്ങള്‍ ഇങ്ങനെ ആദിമ ഭാരതത്തില്‍ ഉയര്‍ന്നുവന്നു. ഒരു വ്യക്തി ഇങ്ങനെ ആരാധനക്ക് തെരഞ്ഞെടുക്കുന്ന രൂപമാണ് അയാളുടെ ‘ഇഷ്ടദേവത.’ ഒരാളുടെ ആരാധനയ്ക്ക് ഏത് ദൈവരൂപവും ആകാമെങ്കിലും, ഇഷ്ടദേവതയ്ക്ക് ഒരു രൂപം, ഒരു ആലയം, ഒരാരാധനാ ക്രമം എന്നിവയാണ് നിരന്തര ഉപാസനയ്ക്ക് വേണ്ടതെന്ന് ഋഷിമാര്‍ നിര്‍ദ്ദേശിച്ചു. ശീലം സ്വഭാവത്തിന്റെ ഭാഗമാണല്ലോ. ആരാധനയുടെ തീക്ഷ്ണത അതിന്റെ കര്‍മഭാവം സൃഷ്ടിക്കും. ഒരേ ലക്ഷ്യത്തിന്റെ കര്‍മഭാവങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഏകാഗ്രമായി ശക്തമായ സ്പന്ദനങ്ങള്‍ ഉളവാക്കുന്നു. അതിനാല്‍, ഒരു ഭക്തന് സ്ഥിരമായ ആരാധനാലയത്തിലെത്തി, ആ സ്ഥിരബിംബം കാണുമ്പോള്‍ ദൈവത്തെ ആരാധിക്കാനും ആദരിക്കാനുമുള്ള സ്വാഭാവിക പ്രതികരണം അയാളിലുണ്ടാകും. ബിംബമോ സ്ഥലമോ ആരാധനാരീതിയോ മാറിയാല്‍, അത് ശീലത്തെ അലോസരപ്പെടുത്തും. അതിനാലാണ്, ക്രിസ്തുമതംപോലുള്ള സംഘടിതമതങ്ങളില്‍, ഒരു ബിംബം, ഒരു ക്രമം, ഒരു പ്രാര്‍ത്ഥന തുടങ്ങിയവ എല്ലാവര്ക്കും നിര്‍ദ്ദേശിച്ചിട്ടുള്ളത്; അത് അനുകൂലമായ ആത്മീയ, സാമൂഹിക ഫലങ്ങളാണുണ്ടാക്കിയത്. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍, മെക്കയിലെ ക അബയ്ക്കുനേരെ തിരിയാന്‍ എല്ലാ മുസ്ലിംകളോടും നിര്‍ദ്ദേശിച്ചിരിക്കുന്നു. വ്യക്തിതാല്‍പ്യം അതില്‍ നോക്കിയിട്ടില്ല. ഹിന്ദുക്കള്‍ക്ക് ഇഷ്ടമുള്ള ബിംബം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതിനാല്‍, വ്യത്യസ്ത രൂപങ്ങളുണ്ടായി; ഹിന്ദുമതം ബഹുദൈവാധിഷ്ഠിതമാണെന്ന് പലരും ധരിക്കാന്‍ ഇടവന്നു. ഉപാസനയ്ക്ക് വേണ്ടതരത്തില്‍ ദൈവത്തിന് നല്‍കുന്നതാണ് നാമരൂപങ്ങളെന്നും വ്യക്തികള്‍ അഥവാ സമൂഹങ്ങള്‍ ഉപയോഗിക്കുന്ന നാമരൂപങ്ങള്‍ എന്തായാലും, ദൈവം സര്‍വര്‍ക്കും ഒന്നാണെന്നും അവര്‍ മറക്കുന്നു. ദൈവത്തെ ഓര്‍ക്കാന്‍ മാത്രമാണ്, നാമ, രൂപങ്ങള്‍.
വിവിധ ലക്ഷ്യങ്ങള്‍ക്ക് ബിംബങ്ങള്‍ ഉപയോഗിക്കുന്നത് നമ്മുടെ ശീലമാണ്. അക്കങ്ങള്‍ക്ക് ബിംബങ്ങളായി രൂപങ്ങള്‍ ഉപയോഗിക്കുന്നു; ശബ്ദ ബിംബങ്ങളായി അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു. മനസ്സിലുയരുന്ന ആശയങ്ങള്‍ പ്രതിനിധീകരിക്കാന്‍ വാക്കുകള്‍ ബിംബങ്ങളാകുന്നു. ഒരേ ആശയങ്ങളെ പ്രതിനിധീകരിക്കാന്‍, വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത വാക്കുകള്‍ ഉപയോഗിക്കുന്നു. ഒരേ കാര്യത്തിന് വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത ബിംബങ്ങള്‍ ഉപയോഗിക്കുന്നു.
അതുപോലെ, അദൃശ്യദൈവത്തിന് ദൃശ്യബിംബങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍, വ്യത്യസ്ത ജനങ്ങള്‍ വ്യത്യസ്ത ബിംബങ്ങള്‍ സ്വീകരിച്ചു. ദൈവബിംബം വ്യക്തിരൂപം ആകണം എന്നില്ല. അത് ദൈവബോധം ഉണര്‍ത്തുന്ന എന്തുമാകാം. ഒരു ബിംബത്തിന്റെ ഗുണമോ ശേഷിയോ എല്ലാവര്ക്കും ഒരുപോലെയാകണം എന്നില്ല; ചിലര്‍ക്ക് ഗുണമുള്ളതാകാം; മറ്റുള്ളവര്‍ക്ക് ഒന്നുമുണ്ടാവില്ല. ഇംഗ്ലീഷിലെ ഒരു വാക്ക് അതറിയാവുന്നവര്‍ക്ക് ഒരാശയം നല്‍കും; ആ ഭാഷ അറിയാത്തവര്‍ക്ക് അത് ഒരര്‍ത്ഥവും നല്‍കില്ല. ഒരു ബിംബം ഒരാളില്‍ ആദരം നിറഞ്ഞ ഓര്മ നിറച്ചാല്‍, അതയാള്‍ക്ക് നല്ല ബിംബമാണ്. അതില്ലെങ്കില്‍, അത് അയാള്‍ക്ക് ഒന്നുമല്ല. ബിംബക്കാഴ്ചയോട് അയാളുടെ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, അത്. അത് വാക്ക് പോലെ തന്നെ; കേള്വിക്കാരനില് അതൊരാശയം ഉളവാക്കിയാല്‍ അത് അയാള്‍ക്കുനന്ന്; അല്ലെങ്കില്‍, അതില്‍ കാര്യമില്ല. ഒരു ബിംബം ആര്‍ക്കിഷ്ടമാകുന്നു എന്നത്, വ്യക്തി പ്രതികരണത്തെ ആശ്രയിച്ചിരിക്കും. ഒരു ബിംബം ഹിന്ദുവിനെ ആകര്‍ഷിച്ചെങ്കില്‍, മുസ്ലിമിന് ഇഷ്ടപ്പെടണം എന്നില്ല. കുരിശ് കത്തോലിക്കന് ഇഷ്ടപ്പെടാം; ജൂതന് അങ്ങനെ ആവില്ല; ക അബയിലേക്കുള്ള ദിശ മുസ്ലിമിന് പ്രചോദനമാകാം; പാര്‍സിക്ക് ആകണമെന്നില്ല. അങ്ങനെ, അങ്ങനെ.
ഒരു വിശ്വാസിയില്‍, തെരഞ്ഞെടുത്ത ബിംബത്തിന് ദൈവസ്മൃതി കൊണ്ടുവരാനുള്ള ശേഷി, പൊതുവായുള്ളതാണ്. വിശ്വാസികളില്‍ ഈ സ്മൃതിയുണര്‍ത്താന്‍ ബിംബം ഇല്ലാത്ത ഒരു മതവും ഇല്ല. ജൂതന്, തോറയോ, പഴയ നിയമമോ അടങ്ങിയ പെട്ടകം, മുകളില്‍ രണ്ടു മാലാഖമാരോടെ, ദൈവസാന്നിധ്യത്തെ വിളിച്ചറിയിക്കുന്നു. മുസ്ലിമിന്, മെക്കയിലെ ക അബ പ്രതീകമാണ്; പ്രയോഗത്തില്‍ അങ്ങോട്ടുള്ള ദിശതന്നെ അവനെ പ്രചോദിപ്പിക്കുന്നു. കത്തോലിക്കന്, കുരിശ് ബിംബമാണ്. ഹിന്ദുക്കള്‍ ഭൂരിപക്ഷവും ദൈവത്തെ പ്രതിനിധീകരിക്കാന്‍, വ്യക്തിരൂപങ്ങള്‍ ഉപയോഗിക്കുന്നു; ചിലര്‍ കല്ലിന്റെ ചെറിയ തൂണ് പകരം വയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: